ലീഗിൽ തർക്കം രൂക്ഷം
സമാന്തരയോഗവുമായി ഒരുവിഭാഗം വിലക്കുമായി ജില്ലാ നേതൃത്വം

കൽപ്പറ്റ മുസ്ലിംലീഗിൽ ഭിന്നത രൂക്ഷമായിരിക്കെ മാനന്തവാടിയിൽ ഒരുവിഭാഗം വിളിച്ച യോഗത്തിന് വിലക്കുമായി ജില്ലാ നേതൃത്വം. ജില്ലാ ജന. സെക്രട്ടറി ടി മുഹമ്മദാണ് എതിർവിഭാഗം വിളിച്ച യോഗം തടഞ്ഞ് കത്തുനൽകിയത്. ശനി പകൽ രണ്ടിന് മാനന്തവാടി ലീഗ് ഹൗസിൽ മണ്ഡലം പ്രസിഡന്റായിരുന്ന പി സി മൊയ്തുഹാജിയാണ് യോഗം വിളിച്ചത്. മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലത്തിലെ മുസ്ലിംലീഗ്, യൂത്ത് ലീഗ്, വനിതാ ലീഗ് ജില്ലാ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ, പഞ്ചായത്ത്, -മുൻസിപ്പൽ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കണമെന്നായിരുന്നു അറിയിപ്പ്. ‘ചന്ദ്രിക’ യിൽ അറിയിപ്പും വന്നു. ഇതേ തുടർന്നാണ് യോഗം ചേരാൻ പാടില്ലെന്ന താക്കീതുമായി ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. ‘മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ഇന്ന് പ്രത്യേക യോഗം വിളിച്ചുചേർത്തതായി ചന്ദ്രിക പത്രം വഴിയും അല്ലാതെയും അറിയാൻ കഴിഞ്ഞു. സംഘടനാ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നതുവരെ ജില്ലാകമ്മിറ്റിയുടെ അറിവ് കൂടാതെ മണ്ഡലം കമ്മിറ്റി വിളിച്ചുചേർക്കാൻ പാടില്ല. അതിനാൽ ഇന്ന് വിളിച്ചുചേർത്ത യോഗം നിർത്തിവയ്ക്കണമെന്നും’ ടി മുഹമ്മദ് നൽകിയ നോട്ടീസിൽ പറയുന്നു. താഴെ തട്ടിലുള്ള പ്രവർത്തകർ നിരാശരാണെന്നും അവരെ സജീവമാക്കാനാണ് യോഗം ചേരാനിരുന്നതെന്നുമായിരുന്നു പി സി മൊയ്തുഹാജി വിഭാഗത്തിന്റെ വിശദീകരണം. എന്നാൽ ടി മുഹമ്മദിനെ പിന്തുണയ്ക്കുന്ന മണ്ഡലം ജന. സെക്രട്ടറിയായിരുന്ന കെ സി അബ്ദുൾ അസീസും സംഘവും ഇത് അംഗീകരിച്ചില്ല. തുടർന്നാണ് ടി മുഹമ്മദ് യോഗത്തിന് വിലക്ക് ഏർപ്പെടുത്തിയത്. തമ്മിലടിയെ തുടർന്ന് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വം മരവിപ്പിച്ചിരിക്കുകയാണ്.









0 comments