കരുത്തോടെ കൂടെനിൽക്കും കയ്യൂർ

പി പ്രകാശൻ
Published on Nov 23, 2025, 03:00 AM | 1 min read
കയ്യൂർ ചാനടുക്കം പായത്തെ എഴുപത്തഞ്ചുകാരി പാറുവമ്മയ്‌ക്ക് കഴിഞ്ഞദിവസമാണ് ക്ഷേമപെൻഷൻ വീട്ടിലെത്തിയത്. സ്ഥാനാർഥി വോട്ടുചോദിക്കാൻ കുന്നിൻചരിവിലെ വീട്ടിലെത്തിയപ്പോൾ പെൻഷന്റെ സന്തോഷം അവർ മറച്ചുവച്ചില്ല. ജില്ലാ പഞ്ചായത്ത് കയ്യൂർ ഡിവിഷൻ എൽഡിഎഫ് എൽഡിഫ് സ്ഥാനാർഥി ഒക്ലാവ് കൃഷ്‌ണനെ വീട്ടുകാർ സ്‌നേഹത്തോടെ വരവേറ്റു. പാർടി തന്നെ ഇവിടെ ജയിച്ചുവരണമെന്ന് എല്ലാവരും പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ അടുത്തേക്കാണ് പിന്നീട് സ്ഥാനാർഥിയെത്തിയത്. തൊഴിലുറപ്പ് കൂലി കൂട്ടണമെന്ന ആവശ്യം ജാനകിയേടത്തി സ്ഥാനാർഥിയോട് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ ആവശ്യങ്ങൾക്കൊപ്പം എന്നും നിന്ന പ്രസ്ഥാനമാണ് എൽഡിഎഫെന്ന് സ്ഥാനാർഥി എല്ലാവരോടുമായി പറഞ്ഞു. കൂലി കൂട്ടേണ്ടത് കേന്ദ്ര സർക്കാരാണ്. അതിനായുള്ള പോരാട്ടം ഇനിയും തുടരുമെന്ന് സ്ഥാനാർഥിയുടെ ഉറപ്പ്. എല്ലാവരും വോട്ടും പിന്തുണയും വാഗ്‌ദാനം ചെയ്‌തു. ശനിയാഴ്‌ച പാം പെരിങ്ങാര, അറുകര, ചീമേനി, തുറവ്, ചാനടുക്കം, തിമിരി തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാനാർഥിയെത്തയത്. ഡിവിഷനിലെ എല്ലായിടങ്ങളും സ്ഥാനാർഥിക്ക് പരിചിതം. ആദിവാസി ക്ഷേമസമിതി നേതാവായ ഒക്ലാവിന് ജില്ലയിലെല്ലായിടത്തും വ്യക്തിബന്ധങ്ങളുമുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന 14 മുതൽ അദ്ദേഹം പര്യടനത്തിലുണ്ട്. പരമാവധി പേരെ നേരിൽ കാണാനാണ് ശ്രമം. കയ്യൂരിലെയും ചീമേനിയിലെയും രണധീരരുടെ മണ്ണാണ് കയ്യൂർ ഡിവിഷൻ. തേജസ്വിനി പുഴയ്‌ക്ക് ഇരുകരകളിലും വ്യാപിച്ചുകിടക്കുന്നതാണ് ഡിവിഷൻ. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ എളേരി, പരപ്പ, കിനാനൂർ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കയ്യൂർ, ചീമേനി ഡിവിഷനുകൾ ജില്ലാ പഞ്ചായത്ത് കയ്യൂർ ഡിവിഷനിൽ ഉൾപ്പെടുന്നു.










0 comments