റെയിൽ പദ്ധതികൾ അനിശ്ചിതത്വത്തിൽ
ഭൂമിയുണ്ട്, പക്ഷേ മനസ്സില്ല

നീലേശ്വരം റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ അധീനതയിലുള്ള ഭൂമി
സ്വന്തം ലേഖകൻ
Published on Aug 24, 2026, 02:26 AM | 1 min read
നീലേശ്വരം
കണ്ണൂർ–മംഗളൂരു സെക്ടറിൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ ഭൂമിയുണ്ടായിട്ടും നീലേശ്വരത്തെ പദ്ധതികൾ അനിശ്ചിതത്വത്തിൽ. റെയിൽവേക്ക് സ്വന്തമായി 25.42 ഏക്കർ ഭൂമിയുണ്ടെന്നും കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഏറ്റവും കൂടുതൽ സ്ഥലം റെയിൽവേക്ക് സ്വന്തമായി ഉള്ളത് ഇവിടെയാണെന്നും വിവരാവകാശ രേഖ പ്രകാരം വ്യക്തമായിരുന്നു. എന്നാൽ ഈ ഭൂമി ഉപയോഗപ്പെടുത്തി കോച്ചിങ് ഡിപ്പോയും പിറ്റ് ലൈനും ഉൾപ്പെടെയുള്ളവ നിർമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന്മേൽ അധികൃതർ മൗനം തുടരുകയാണ്. ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് ലൈൻ സംവിധാനങ്ങൾ, ട്രെയിനുകൾ നിർത്തിയിടാനുള്ള സിക്ക് ലൈനുകളും സ്റ്റാബ്ലിങ് ലൈനുകളും ഇവിടെ യാഥാർഥ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. നിർദിഷ്ട കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാത യാഥാർഥ്യമാകുമ്പോൾ ഒരു പ്രധാന ഓപ്പറേറ്റിങ് സ്റ്റേഷനായി നീലേശ്വരത്തെ മാറ്റാൻ ഈ ഭൂമി പര്യാപ്തമാണ്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്തത് പ്രദേശവാസികളിൽ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. പാലക്കാട് ഡിവിഷൻ പരിധിയിൽ 24 കോച്ചുകളുള്ള വണ്ടികളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളുടെ കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാലക്കാട് ടൗണിൽ പിറ്റ് ലൈൻ സൗകര്യങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും വർധിച്ചുവരുന്ന യാത്രക്കാരുടെ തിരക്കിന് ഇത് തികയില്ലെന്നാണ് വിലയിരുത്തൽ. നീലേശ്വരത്ത് ഈ പദ്ധതി യാഥാർഥ്യമായാൽ പകലും രാത്രിയുമായി ഏകദേശം പന്ത്രണ്ടോളം യാത്രാവണ്ടികൾ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കാം. മലബാറിന്റെ റെയിൽവേ വികസനത്തിന് മുതൽക്കൂട്ടാകുന്ന ഈ വിഷയത്തിൽ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.










0 comments