പത്താം വർഷം പത്തേക്കറിൽ
സന്തോഷിന് കൃഷിയാണ് ജീവിതം

മടിക്കെെ ചുള്ളിമൂലയിലെ സന്തോഷിന്റെ പാടശേഖരത്തിൽ നടന്ന പത്താംവർഷത്തെ ഞാറ് നടീൽ ഉദ്ഘാടനം

സ്വന്തം ലേഖകൻ
Published on Dec 11, 2025, 03:15 AM | 1 min read
മടിക്കൈ
മണ്ണിനോടും കൃഷിയോടുമുള്ള പ്രിയമാണ് സന്തോഷിനെ കാർഷികവൃത്തിയിലേക്ക് എത്തിച്ചത്. മടിക്കൈ ചുള്ളിമൂല സ്വദേശി സന്തോഷ് കൃഷിയെ നെഞ്ചോട് ചേർത്തിട്ട് വർഷങ്ങളായി. പത്ത് വർഷമായി തരിശുകിടക്കുന്ന പാടങ്ങൾ ഏറ്റെടുത്ത് നെൽകൃഷിയിറക്കുകയാണ്. പത്ത് ഏക്കറിൽ കൃഷിയിറക്കി പത്താം വർഷവും സന്തോഷ് വിജയഗാഥ തുടരുന്നു. നഷ്ടം കാരണം നെൽപ്പാടം വിറ്റുപോയവർ, കൃഷി ഉപേക്ഷിച്ചവർ എല്ലാവരും സന്തോഷിന്റെ നേട്ടത്തിൽ അതിശയിക്കുന്നു. കൃഷി ലാഭകരമല്ലെന്ന് പറഞ്ഞ് ഇൗ മേഖലയിൽനിന്ന് പിന്തിരിയുന്ന യുവതലമുറയ്ക്ക് ഇദ്ദേഹം മാതൃകയാണ്. റാക്കോൽ പാടശേഖരത്തിലെ ചുള്ളിമൂല ഒരേക്കറിൽ തുടങ്ങിയ നെൽകൃഷിയാണ് ഇപ്പോൾ പത്ത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്നത്. 2022 ൽ മികച്ച കർഷകനുള്ള പഞ്ചായത്തിന്റെ പുരസ്കാരം നേടി. സ്വന്തമായുള്ള പിക്കപ്പ് വാഹനമായിരുന്നു സന്തോഷിന്റെ വരുമാനമാർഗം. എന്നാൽ ഇന്ന് നെൽക്കൃഷിയാണ് പ്രധാന തൊഴിൽ. റാക്കോൽ പാടശേഖരത്തിൽ ചുള്ളിമൂലയിൽ 5 ഏക്കറും തീയ്യർപാലത്ത് തരിശു കിടന്ന അഞ്ചേക്കറിലുമാണ് ഇത്തവണ കൃഷിയിറക്കിയത്. വെസ്റ്റ് ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള തൊഴിലാളികളാണ് ഞാറ് നടുന്നത്. പത്താം വർഷത്തെ ഞാറ് നടൽ മടിക്കൈ കൃഷി ഓഫീസർ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫീസർ സി വി പ്രിയ, കൃഷി അസിസ്റ്റന്റ് ഇ വി ശ്രീജ, ഒ കുഞ്ഞികൃഷ്ണൻ, കെ വി വാസു, ദാമോദരൻ അടുക്കത്തിൽ, കെ വി ചന്ദ്രൻ, ദാമോദരൻ അന്തിത്തിരിയൻ എന്നിവർ പങ്കെടുത്തു.









0 comments