ഇൗ യാത്ര തുടരും...
വിനോദത്തിനല്ല... രക്തദാനത്തിന്

രക്തസാനത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ ബസ്സിനുമുന്നിൽ

സ്വന്തം ലേഖകൻ
Published on Oct 01, 2025, 02:00 AM | 1 min read
തൃക്കരിപ്പൂർ
തൃക്കരിപ്പൂരിന്റെ ഹൃദയഭാഗത്തുനിന്നും ഒരു ടൂറിസ്‌റ്റ് ബസിൽ 22 പേർ തിടുക്കപ്പെട്ട് കയറിപ്പോകുന്നു. കണ്ടുനിന്നവർക്ക് കാര്യം മനസിലായില്ല. പല ഭാഗത്ത് നിന്നുമുള്ള ഒരുകൂട്ടം യുവവതീയുവാക്കളായിരുന്നു ബസിൽ. വിനോദ യാത്രക്കായല്ല അവർ പുറപ്പെട്ടതെന്ന് അൽപം കഴിഞ്ഞാണ് അവർക്ക് മനസിലായത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്കുള്ള യാത്രയായിരുന്നു അത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ആയിറ്റിയിലെ പി ലതീഷിന്റെ ജീവൻ രക്ഷിക്കാൻ രക്തംദാനം ചെയ്യാൻ സന്നദ്ധരായി എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരായിരുന്നു ബസ്സിൽ കയറിയത്. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂർ ബ്ലോക്ക് രക്തദാന കമ്മിറ്റിയുടെ കോർഡിനേറ്റർ സിദ്ധുലാലിന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും ഫോൺകോളെത്തി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലുള്ള ആയിറ്റിയിലെ പി ലതീഷിന്റെ ഭാര്യയായിരുന്നു അത്. അടിയന്തരമായി 30 യൂണിറ്റ് രക്തം ആവശ്യമാണെന്നായിരുന്നു അവർ അറിയിച്ചത്. ലതീഷ് വിവരം വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചതോടെ എത്തിയവരാണ് തൃക്കരിപ്പൂർ ടൗൺ മേഖലാ കമ്മിറ്റിയംഗം ടി ദിൽജിത്തിന്റെ ബസിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കുറച്ചുനാളുകളായി വൃക്ക സംബന്ധമായ അസുഖത്താൽ ലതീഷ് ചികിത്സയിലാണ്. രോഗം മൂർച്ഛിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെള്ളിവരെ ആറുയൂണിറ്റ് വീതം ഒ പോസിറ്റീവ് രക്തം വേണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്. ഇതിനായി ദിവസവും ഡിവൈഎഫ്‌ഐ പ്രവർത്തകർ ആശുപത്രിയിലെത്തും. ഇതിനുള്ള മുൻകരുതൽ ഒരുക്കിയിരിക്കുകയാണ് തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി.










0 comments