പൊലീസിനെതിരെ കുടുംബം നിയമനടപടിക്ക്

കാസർകോട്
മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ യുവാവിനെ ക്രൂര മർദനത്തിനിരയാക്കിയ പൊലീസിനെതിരെ കുടുംബം നിയമനടപടിക്ക്. ഏത്തടുക്ക സ്വദേശിയായ ആനപ്പള്ള എ അജിത്കുമാറാ(26)ണ് പൊലീസ്സിന്റെ മർദനത്തിനിരയായത്. അജിത്‌കുമാർ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മനുഷ്യാവകാശ കമീഷനെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് 10 ദിവസംമുന്പ് ഉരിച്ച 215 കിലോ അടക്ക മോഷണംപോയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ മോഷ്ടാവുമായി സാമ്യമുണ്ടെന്ന് പറഞ്ഞാണ് അജിത് കുമാറിനെ ബുധനാഴ്‌ച രാത്രി ഏഴോടെ വീട്ടിൽനിന്ന് സ്വകാര്യ കാറിൽ മഫ്തിയിലെത്തിയ പൊലീസുകാർ വിളിച്ചിറക്കി കൊണ്ടുപോയത്. കാറിലും പിന്നീട് സ്റ്റേഷനിലെത്തിച്ചും മർദനം തുടർന്നതായി അജിത് കുമാർ പറഞ്ഞു. സ്റ്റേഷനിലെത്തിച്ചശേഷം വസ്ത്രങ്ങളഴിച്ച് പരിശോധിച്ചു. മോഷണക്കേസിൽ യഥാർഥ പ്രതികളായ മൂന്നുപേരെ പിന്നീട് അറസ്‌റ്റിലായി. തുടർന്ന് രാത്രി 10ന് പൊലീസുകാർ വാഹനത്തിൽ അജിത്‌കുമാറിനെ തിരിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. നിരപരാധിയായ യുവാവിനെ സമൂഹമധ്യത്തിൽ മോഷ്ടാവായി ചിത്രീകരിച്ച പൊലീസ് ചെയ്‌തിയിൽ പ്രതിഷേധം വ്യാപകമാണ്. കടുത്ത മനുഷ്യാവകാശലംഘനമാണ് യുവാവിനുനേരെയുണ്ടായത്. കൂലിവേലചെയ്‌ത് ജീവിക്കുന്ന അജിത്‌കുമാർ ഇതുവരെ ഒരു കേസിലും ഉൾപ്പെടാത്ത ആളാണ്. ‘നാട്ടുകാരുടെ മുന്നിൽ മകനെ പൊലീസുകാർ മോഷ്ടാവാക്കി’യെന്നാണ് അജിത്‌കുമാറിന്റെ അമ്മ പുഷ്‌പ പറയുന്നത്. ‘അവനുണ്ടായ മാനഹാനിക്ക് ആര് ഉത്തരം പറയും’. അവർ ചോദിക്കുന്നു.











0 comments