ജനറൽകോച്ചുകൾ വെട്ടിക്കുറച്ചു യാത്രാദുരിതം

ചെറുവത്തൂർ ജനറൽകോച്ചുകളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചതിനാൽ സീസൺ ടിക്കറ്റെടുത്ത യാത്രക്കാരടക്കമുള്ള സാധാരണക്കാർ ട്രെയിനുകളിൽ കയറപ്പറ്റാൻ നെട്ടോട്ടമോടുകയാണ്. യാത്രാ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും ദുരിതം കാണാൻ റെയിൽവേയുമില്ല ജനപ്രതിനിധികളുമില്ല. മലബാറിൽ റെയിൽവേ യാത്രക്കാരുടെ ദുരിതം ഇരട്ടിയാണിപ്പോൾ. ട്രെയിനിൽ കയറാൻ പെടാപ്പാടുള്ള കാഴ്‌ചകളാണ് രാവിലെ മുതൽ ഓരോ റെയിൽവേ സ്റ്റേഷനുകളിലും. മലബാറിലെ റെയിൽവേ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കാൻ ജില്ലയുടെ എംപിയോ മണ്ഡലം എൽഎൽഎമാരോ ഇടപെട്ടിട്ടില്ല. തിരക്ക് അനിയന്ത്രിതമായതോടെ മലബാർ എക്സ്പ്രസിൽ അനുവദിച്ച നിർദിഷ്ട കോച്ചുകളിൽ കയറിപ്പറ്റാൻ സാധിക്കാതെ യാത്രക്കാർ വലയുകയാണ്. മുൻ കാലങ്ങളിൽ സീസൺ ടിക്കറ്റ് അനുവദിച്ചവർക്ക് മൂന്ന് റിസർവേഷൻ കംപാർടുമെന്റുകളിൽ യാത്രചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. നിലവിൽ ഇതും വെട്ടിച്ചുരുക്കി ഒരു കമ്പാർട്‌മെന്റിൽ മാത്രം യാത്രചെയ്‌താൽ മതിയെന്നാണ് ടിടിഇ യാത്രക്കാരോട് യാത്രക്കാരോട് പറയുന്നത്. നൂറു കണക്കിന് ജീവനക്കാരാണ് മലബാർ, മാവേലി എക്‌സ്‌പ്രസ്സുകളിൽ ദിവസേന യാത്രികരായിട്ടുള്ളത്. ഒരു കംപാർട്‌മെന്റിലേക്ക് മാത്രമായി സീസൺ ടിക്കറ്റുമാരെ ചുരുക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കി. ദീർഘദൂര ട്രെയിനുകളിലെ ജനറൽകോച്ചുകളുടെ എണ്ണം ചുരുക്കിയത് ദുരിതം ഇരട്ടിയാക്കുകയാണ്. ചെന്നൈ എഗ്‌മോർ, മലബാർ, മാവേലി എക്‌സ്‌പ്രസുകൾ ഒരു ജനറൽ കോച്ചും എസ് ആർ എന്ന കോച്ചുംമാത്രമാണ് സീസൺ ടിക്കറ്റുകാർക്ക് ലഭ്യമാക്കുന്നത്. ജനറൽ കോച്ചുകളിലെ അസഹനീയമായ തിരക്ക് കാരണം ജീവൻ പണയം വെച്ച് യാത്രചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങൾ. തള്ളിക്കയറാൻ സാധിക്കാതെ വരുമ്പോൾ നിർബന്ധിതാവസ്ഥയിൽ ആളൊഴിഞ്ഞ റിസർവേഷൻ കോച്ചുകളിൽ കയറുന്ന യാത്രക്കാരോട് ഒരു ദയയുമില്ലാതെയാണ് ചെക്കർമാർ (ടിടിഇ) പെരുമാറുന്നത്. വൻ തുകയാണ് ഇവരിൽനിന്ന് പിഴയീടാക്കുന്നത്.










0 comments