ദുരന്തമുഖത്തുനിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഗോപാലനും കുടുംബവും

പി ഗോപാലന്റെ വീടിന് പിറകിലേക്ക് ടിപ്പർ ലോറി മറിഞ്ഞ നിലയിൽ
മടിക്കൈ
ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുളങ്ങാട്ട് കാലിക്കടവിലെ പി ഗോപലന്റെ കുടുംബം. കാഞ്ഞിരപ്പൊയിൽ കുളങ്ങാട്ട് ചെങ്കല്ല് കയറ്റിയ ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ സംഭവത്തിൽ നടുക്കത്തിൽനിന്ന് ഇനിയും ഈ കുടുംബം മുക്തമായിട്ടില്ല. പി ഗോപാലനും ഭാര്യ ജാനകിയും മകൻ സന്തോഷും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. സന്തോഷിന്റെ ഭാര്യ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്ന സമയത്താണ് വൻ ശബ്ദം കേട്ട് പുറത്തേക്കോടിയത്. പിന്നാലെ എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മറിഞ്ഞ ലോറി വീടിൻ്റെ അടുക്കളയുടെ ഭാഗത്താണ് വീണത്. ലോറി കുറച്ച് മാറി വീടിന് മുകളിൽ വീണിരുന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ.
സാദിഖിനെ മരണം തട്ടിയെടുത്തത് വിവാഹ വാർഷിക ദിനത്തിൽ
സ്വന്തം ലേഖകൻ
മടിക്കൈ
രാവിലെ വീട്ടിൽനിന്നും ജോലിക്കായി പുറത്തിറങ്ങുമ്പോൾ സാദിഖ് ഭാര്യ റുഖ്സാനയോട് വൈകിട്ട് നേരത്തേയെത്താമെന്ന് പറഞ്ഞാണ് വന്നത്. പക്ഷെ സന്തോഷവും ആഘോഷവും നടക്കേണ്ട വീട്ടിലേക്ക് വൈകീട്ടോടെയെത്തിയത് സാദിഖിന്റെ ചേതനയറ്റ ശരീരമാണ്. സാദിഖ്- റുഖ്സാന ദമ്പതികെളുടെ നാലാം വിവാഹ വാർഷികമായിരുന്നു ശനിയാഴ്ച. പരപ്പ, കാഞ്ഞങ്ങാട് റൂട്ടിലെ സ്വകാര്യ ബസുകളിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന സാദിഖ് അടുത്ത കാലത്താണ് ചെങ്കൽ ക്വാറിയിലെ ടിപ്പർ ലോറിയിൽ ഡ്രൈവറായത്. വിവാഹ വാർഷിക ഒരുക്കങ്ങൾക്കിടയിലെ ദുരന്തം കുടുംബത്തെ ഉലച്ചു. സാദിഖിന്റെ വരുമാനത്തിലാണ് കുടുംബം പുലരുന്നത്. മകന്റെ വേർപാടോടെ നിരാലംബരായിരിക്കുകയാണ് മാതാപിതാക്കൾ. പറക്കമുറ്റാത്ത കുഞ്ഞുമായി നിൽക്കുന്ന റുഖ്സാനയുടെ സങ്കടം കണ്ടു നിന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി. മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവനെയോർത്ത് നാടും തേങ്ങുകയാണ്. പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എം രാജൻ, വി പ്രകാശൻ, സിപിഐ എം നേതാക്കളായ വി കെ രാജൻ, എം രാജൻ, പാറക്കോൽ രാജൻ , കെ കുമാരൻ, കെ രാജൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.










0 comments