പുതുമോടിയിൽ ‘സരിത’; സിനിമാനുഭവം ഇനി വേറെ ലെവൽ

നവീകരിച്ച എറണാകുളം സരിത തിയറ്ററിന്റെ ഉൾവശം
കൊച്ചി
മാറിയകാലത്തെ സിനിമാനുഭവങ്ങൾ കൊച്ചിക്ക് സമ്മാനിക്കാൻ പുതുമോടിയിൽ ഒരുങ്ങി സരിത തിയറ്റർ. ദൃശ്യ–ശ്രാവ്യ സംവിധാനങ്ങളിലും ഇരിപ്പിട സൗകര്യങ്ങളിലും വൻമാറ്റങ്ങളോടെയാണ് തിയറ്ററിന്റെ രണ്ടാംവരവ്. അഞ്ചുവർഷം നീണ്ട നവീകരണം പൂർത്തിയാക്കിയ തിയറ്റർ മാറ്റിനി ഷോയോടെയാണ് ശനിയാഴ്‌ച വീണ്ടും പ്രവർത്തനമാരംഭിച്ചത്.
കേരളത്തിലെ ആദ്യ തിയറ്റർ കോൺപ്ലക്‌സിലെ സവിത, സംഗീത തിയറ്ററുകളുടെ നവീകരണവും തുടർന്ന് നടക്കും. 1981 ഡിസംബർ 23ന് ആണ് ബാനർജി റോഡിലെ തിയറ്റർ കോംപ്ലക്‌സ് ഉദ്‌ഘാടനം ചെയ്‌തത്. 1200 സീറ്റുകളുള്ള സരിതയായിരുന്നു വലിപ്പമേറിയ സിനിമാഹാൾ. 70 എംഎം ഫോട്ടോഫോൺ പ്രൊജക്ഷൻ, 600 വാട്‌സിന്റെ ആറ് ട്രാക്ക് ഡൈനാമിക് ശബ്ദസംവിധാനം എന്നിവ കൊച്ചിയുടെ കാഴ്‌ചാനുഭവങ്ങളെ ഉടച്ചുവാർത്തു. സിനിമാ ആസ്വാദനത്തിലെ പരന്പരാഗത സങ്കൽപ്പങ്ങൾ മാറിമറിഞ്ഞതോടെയാണ് നവീകരണം അനിവാര്യമായത്. പുതിയ തിയറ്റർ നിർമിക്കുന്നിന് തുല്യമായ പ്രവർത്തനങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി നടത്തിയതെന്ന് തിയറ്റർ കോംപ്ലക്‌സിന്റെ ഉടമകളിലൊരാളായ ഐസക് ഫ്രാൻസിസ് പറഞ്ഞു.
മുഖംമിനുക്കിയ സരിതയിലെ സ്‌ക്രീനിന്റെ വലുപ്പം 62+25 അടിയായിത്തന്നെ തുടരും. പുതിയ 4കെ ആർജിബി ലേസർ പ്രൊജക്ടർ, ഡോൾബി സ്‌പീക്കറോടുകൂടിയ ബാർകോ, ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനം എന്നീ സവിശേഷതയുമുണ്ട്. പ്രദർശന ഹാളിന്റെ വിസ്‌താരം കുറയ്‌ക്കാതെതന്നെ സീറ്റുകൾ 713 ആയി ചുരുക്കി. സിൽവർ വിഭാഗത്തിൽ 428 ഉം പ്ലാറ്റിനത്തിൽ 221 ഉം ഒന്നാംകിട പുഷ്‌ബാക്ക് കസേരകളാണ്. വിഐപി വിഭാഗത്തിൽ 27 സോഫകൾ, ഗോൾഡ് വിഭാഗത്തിൽ 37 റിക്ലൈനറുകൾ എന്നിവയും ഉൾപ്പെടുന്നു. 250, 300, 400, 500 എന്നിങ്ങനെയാണ് യഥാക്രമം ടിക്കറ്റ് നിരക്ക്. ശീതീകരിച്ച ഒന്നാംനിലയിലെ ലോഞ്ചും കൂടുതൽ സൗകര്യപ്രദമായി പുനഃക്രമീകരിച്ചിട്ടുണ്ട്.









0 comments