ശാസ്‌ത്രപ്പൂരത്തിന് ഇന്ന് തുടക്കം

ക്വാണ്ടം ശതാബ്‌ദി പ്രദർശനത്തിന്റെ ഭാഗമായി പടന്നക്കാട് നെഹ്‌റുകോളേജിൽ ഒരുക്കിയ ഗേറ്റ്
കാഞ്ഞങ്ങാട്
രാമൻ പ്രഭാവം നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ? പിരിയോഡിക് ടേബിളിലെ എത്ര മൂലകങ്ങളെ നിങ്ങൾ തൊട്ടിട്ടുണ്ട്? ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷണശാലയിലൂടെ വെർച്വൽ ടൂർ പോയിട്ടുണ്ടോ? മയിൽപ്പീലി തിളക്കത്തിന് രഹസ്യം എന്താണെന്ന് അറിയാമോ? ഇതെല്ലാം കാണാനും അറിയാനുമാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ക്വാണ്ടം ശാസ്‌ത്രപ്രദർശനം. ഐക്യരാഷ്ട്ര സംഘടനയുടെ ക്വാണ്ടം ശതാബ്‌ദി ആഘോഷത്തിന്റെ ചുവടു പിടിച്ച് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കായും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്രർശനത്തിന് ഞാറയാഴ്‌ച തുടക്കമാവും. ആറുനാൾ നീളുന്ന പ്രദർശനത്തിൽ സൂക്ഷ്മ പ്രപഞ്ചത്തിലെ ശാസ്‌ത്രവിസ്മയങ്ങൾ നേരിട്ട് കാണാം. കുട്ടികൾക്ക് 20 രൂപയും പൊതുജനങ്ങൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. എർവിൻ ഷോഡ്രിങ്കർ ആവിഷ്കരിച്ച ക്വാണ്ടം പൂച്ചയാണ് പ്രദർശനത്തിലെ താരം. രാവിലെ ഒന്പതു മുതൽ വൈകീട്ട് ആറുവരെയാണ്. പകൽ രണ്ടിന് പ്രൊഫ. കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഇചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ, നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി എന്നിവർ മുഖ്യാതിഥികളാവും.
പ്രദർശനം കാണാൻ ക്രമീകരണം
കാഞ്ഞങ്ങാട്
പടന്നക്കാട് നെഹ്റു ആർട്‌സ് സയൻസ് ആൻ്റ് കോളേജിൽ ഞായറാഴ്‌ച ആരംഭിക്കുന്ന ക്വാണ്ടം ശാസ്‌ത്ര പ്രദർശനം സുഗമമായി കാണുന്നതിന് ക്രമീകരണങ്ങൾ. സ്കൂളുകളിൽ നിന്നും വരുന്ന ബസുകൾ കുട്ടികളെ കോളേജിന്റെ പ്രധാന ഗേറ്റിന് മുന്നിൽ ആളെയിറക്കി അരികിലെ ഗേറ്റ് വഴി അകത്തേക്ക് പോയി ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്കുചെയ്യണം. പ്രധാന ഗേറ്റിലൂടെ എത്തുന്ന കുട്ടികൾ ഓഡിറ്റോറിയത്തിലെ കൗണ്ടറിൽ റജിസ്‌റ്റർ ചെയ്‌ത് ഓഡിറ്റോറിയത്തിൽ പ്രവേശിക്കണം. ഇവിടെ എക്സിബിഷനെ കുറിച്ചും ക്വാണ്ടം സയൻസിനെ കുറിച്ചുമുള്ള വീഡിയോ പ്രദർശനവും വിവരണവുമുണ്ടാകും. തുടർന്ന് ചെറിയ ഗ്രൂപ്പുകളായി ഓഡിറ്ററിയത്തിന് പുരത്തുള്ള സയൻസ് കോർണറിലേക്ക് പ്രവേശിക്കാം. തുടർന്ന് ഓപ്പൺ ഓഡിറ്റോറിയത്തിലെ സ്റ്റാളുകളിൽ പ്രവശിക്കാം. ക്ലാസിക്കൽ സയൻസ്, ശാസ്‌ത്രസാഹിത്യപരിഷത്ത്, കോളേജിന്റെ ചരിത്രം, മലയാളം, കൊമേഴ്‌സ്, മാത്‌സ് വകുപ്പുകളിലെ സ്‌റ്റാളുകൾ സന്ദർശിച്ചശേഷം ഓഫീസ് ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള പഴയ ബോട്ടണി, സുവോളജി, ലാബുകൾ സന്ദർശിച്ച് താഴത്തെ നിലയിലെ കംപ്യൂട്ടർ ലാബിലെത്തണം. തുടർന്ന് കെമസ്‌ട്രി ലാബിന് സമീപമുള്ള എൻട്രൻസിലൂടെ പുതിയ ബ്ലോക്കിൽ എട്ടുമുറികളിലായി സജ്ജീകരിച്ച പ്രദർശന നഗരിയിലെ ശാസ്‌ത്രവിസ്‌മയങ്ങൾ കാണാം. ശേഷം ഇവിടെ ഒരുക്കിയ രണ്ടു സ്റ്റാളുകൾ സന്ദർശിച്ച് ബസ് പാർക്കിങിന് സമീപമുള്ള ഗേറ്റ് വഴി മടങ്ങാവുന്ന വിധത്തിലാണ് ക്രമീകരണം. സ്കൂളുകളിൽനിന്ന് 100 മുതൽ 500 വരെ വിദ്യാർഥികൾ പ്രദർശനം കാണാനെത്തും. പൊതുജനങ്ങൾക്ക് ദിവസവും പ്രദർശനം കാണുന്നതിനുള്ള സൗകര്യമുണ്ട്. പ്രദർശന നഗരിയിൽ ദിനേശ് കുമാർ തെക്കുമ്പാട് അവതരിപ്പിക്കുന്ന ശാസ്ത്ര പരീക്ഷണങ്ങളുമുണ്ട്.











0 comments