കണ്ണൂർ സർവകലാശാല
സിൻഡിക്കറ്റ് അറിയാതെ ബോർഡ് ഓഫ് സ്‌റ്റഡീസ്


സ്വന്തം ലേഖകൻ
Published on Jul 14, 2026, 02:35 AM | 1 min read
കണ്ണൂർ
കണ്ണൂർ സർവകലാശാല സിൻഡിക്കറ്റിനെ നോക്കുകുത്തിയാക്കി 59 ഇന ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളെ പ്രഖ്യാപിച്ച് രജിസ്‌ട്രാർ. ബോർഡ് ഓഫ് സ്‌റ്റഡീസ് നിയമനം സിൻഡിക്കറ്റാണ് നടത്തേണ്ടത് എന്ന സർവകലാശാല ചട്ടം നിലനിൽക്കെയാണ്, വിസിയുടെ ഒത്താശയിൽ രജിസ്‌ട്രാർ ഡോ. ജോബി കെ ജോസിന്റെ ഉത്തരവ് തിങ്കളാഴ്‌ച ഇറങ്ങിയത്. കണ്ണൂർ സർവകലാശാല നിയമം 1996 പ്രകാരം ബോർഡ് ഓഫ് സ്‌റ്റഡീസ് നിയമനം സിൻഡിക്കറ്റിൽ നിക്ഷിപ്‌തമാണ്. നിയമം 25ൽ സിൻഡിക്കറ്റ് അധികാരം 16ൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും ഏകപക്ഷീയമായി ബോർഡ് ഓഫ് സ്‌റ്റഡീസിനെ നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു. നീണ്ട ഇടവേളകളിൽ സിൻഡിക്കറ്റ് യോഗം ചേർന്നിട്ടില്ലെങ്കിൽ, നിയമനത്തിന് പിന്നീട് യോഗത്തിന്റെ അനുമതി വാങ്ങണം എന്നാണ് ചട്ടം. എന്നാൽ, കണ്ണൂർ സർവകലാശാലയിൽ സിൻഡിക്കറ്റ് യോഗം വിളിക്കാൻ വിസി നടപടിയൊന്നും എടുക്കാതെ സ്വന്തം ഭരണം തുടരുകയാണ്. ഇപ്പോൾ പുറത്തിറങ്ങിയ ബോർഡ് ഓഫ് സ്‌റ്റഡീസ് ലിസ്‌റ്റിൽ കോൺഗ്രസ്, ബിജെപി അനുകൂലികളായ അധ്യാപകരാണ് കൂടുതലുമുള്ളത്. സർവകലാശാല സിലബസ് രൂപീകരണവും മറ്റും ബോർഡ് ഓഫ് സ്‌റ്റഡീസിന്റെ ചുമതലയാണ്. അക്കാദമിക് കൗൺസിൽ ഇതിന് അംഗീകാരം നൽകണം. അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ബുധനാഴ്‌ച സർവകലാശാല ആസ്ഥാനത്ത് നടക്കാനിരിക്കെയാണ് ബോർഡ് ഓഫ് സ്‌റ്റഡീസിന്റെ നിയമനം.











0 comments