1,41,810 കുട്ടികൾക്ക് 28ന് പോളിയോ തുള്ളിമരുന്ന് നൽകും

കണ്ണൂർ
ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിയുടെ ഭാഗമായി 28ന് ജില്ലയിൽ അഞ്ചുവയസിന് താഴെയുള്ള 1,41,810 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. ഇതിൽ 3,166 പേർ അതിഥിത്തൊഴിലാളികളുടെ കുട്ടികളാണ്. രണ്ടുതുള്ളി വീതമാണ് മരുന്ന് നൽകുക. 28ന് നിശ്ചിത ബൂത്തുകളിൽ നിന്നാണ് തുള്ളിമരുന്ന് വിതരണം. 28, 29, 30 തീയതികളിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാർക്കറ്റ്, മറ്റു പ്രധാന പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ച 49 ട്രാൻസിറ്റ് ബൂത്തുകളിൽനിന്ന് മരുന്ന് നൽകും. ഈ മൂന്നുദിവസങ്ങളിലും 198 മൊബൈൽ ടീമുകൾ മുഖേനയും മരുന്ന് വിതരണം ചെയ്യും. 2004ൽ 96.9 ശതമാനമായിരുന്നു പോളിയോ തുള്ളിമരുന്ന് വിതരണം. കഴിഞ്ഞ വർഷം 97.5 ശതമാനമായിരുന്നു വിതരണം. ജില്ലയിൽ 167 തുള്ളിമരുന്ന് വിതരണ നിരക്ക് കുറഞ്ഞ പ്രദേശങ്ങളുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായും തൊഴിൽ വകുപ്പുമായി ചേർന്ന് ഈ മേഖലകളിൽ തുള്ളിമരുന്ന് വിതരണം ത്വരിതപ്പെടുത്തണമെന്ന് ടാസ്ക് ഫോഴ്സ് യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) കെ കെ സുബൈർ നിർദേശിച്ചു. എച്ച്പിവി വാക്സിനേഷൻ 61 ശതമാനം 14–-15 വയസുകാരായ പെൺകുട്ടികൾക്കായുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഗർഭാശയഗള ക്യാൻസർ തടയുന്നതിനുള്ള കുത്തിവെപ്പാണിത്. മൂന്നുമാസം മുമ്പ് ആരംഭിച്ച വാക്‌സിനേഷൻ 61 ശതമാനം പൂർത്തിയായി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ എത്തിയാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്. മന്തുരോഗികൾ 814 മന്തുരോഗബാധിതരായി ജില്ലയിൽ 814 പേരുണ്ട്. കൊതുക് പരത്തുന്ന മന്ത്, മലേറിയ പോലുള്ള രോഗങ്ങൾ തടയാൻ എല്ലാ വിദ്യാലയങ്ങളിലും വെള്ളിയാഴ്‌ച ഡ്രൈഡേ ആചരിക്കും. തോട്ടം മേഖലകൾ, തീരദേശ മേഖലകളിൽ എന്നിവിടങ്ങളിൽ കൊതുക് നിർമാർജനം സംബന്ധിച്ചു പ്രത്യേക യോഗങ്ങൾ ചേരും.










0 comments