കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ടാപ്പുകൾ മോഷ്ടിച്ച് പ്രായപൂർത്തിയാകാത്ത കാമുകന്മാർ; വിറ്റത് 20,000 രൂപയ്ക്ക്

AI പ്രതീകാത്മക ചിത്രം / Gemini
നാഗ്പുർ: കാമുകിമാർക്ക് ആഡംബര ഐഫോണുകൾ സമ്മാനമായി നൽകാൻ ഗോഡൗൺ തകർത്ത് 6.5 ലക്ഷം രൂപയുടെ വിലകൂടിയ ഡിസൈനർ ടാപ്പുകൾ മോഷ്ടിച്ച രണ്ട് പ്രായപൂർത്തിയാകാത്ത ആൺ കുട്ടികൾ പിടിയിലായി. സ്വർണനിറത്തിലുള്ള എട്ട് ടാപ്പുകൾ, ഒമ്പത് റോസ് ഗോൾഡ് ടാപ്പുകൾ, നാല് വെള്ളിനിറത്തിലുള്ള ടാപ്പുകൾ എന്നിവയടക്കം ആകെ 6.5 ലക്ഷം രൂപയുടെ സാനിറ്ററി സാധനങ്ങളാണ് ഇവർ കവർന്നത്.
ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ആഡംബര ടാപ്പുകൾ വെറും 20,000 രൂപയ്ക്കാണ് ഇവർ പ്രാദേശിക ആക്രിക്കാരന് വിറ്റഴിച്ചത്. പ്രതികളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മുഴുവൻ സാനിറ്ററി സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ വാങ്ങിയ ഇർഫാൻ അലി (ഇമ്മു റംസാൻ അലി) എന്ന ആക്രിക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 27-ന് രാത്രി ഗോഡൗണിന്റെ മേൽക്കൂരയിലെ ടിൻ ഷീറ്റുകൾ ഇളക്കിമാറ്റിയാണ് കൗമാരക്കാർ അകത്തുകടന്നത്.
നാഗ്പൂരിലെ പ്രമുഖ ടൈൽസ്, സാനിറ്ററി വെയർ വ്യാപാര സ്ഥാപനമായ 'രാഹുൽ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ്' ഉടമ രാഹുൽ ജയചന്ദ് ബത്ര നൽകിയ പരാതിയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. തുടർന്ന് സംഭവസ്ഥലത്തെയും പരിസരത്തെയും 35-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പിടിയിലായ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇവർ സമ്മതിച്ചത്. 12 മണിക്കൂറിനുള്ളിൽ കേസ് തെളിയിക്കാൻ സാധിച്ചതായി കലാംന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ റാംലോഡ് അറിയിച്ചു.










0 comments