കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ: സർക്കാരിന്റേത് തൊഴിലാളി വിരുദ്ധ നിലപാടെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: എറണാകുളത്തും കോഴിക്കോടും പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ കോറോ ഹെൽത്തിലെ 816 ജീവനക്കാരെ ഒറ്റ ഇമെയിൽ സന്ദേശത്തിലൂടെ പിരിച്ചുവിട്ട സംഭവത്തിൽ, മാനേജ്മെന്റിന് ഒത്താശ ചെയ്യുന്ന സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വി ശിവൻകുട്ടി. സ്ഥാപനത്തിന് അനുകൂലമായി നിലപാടെടുത്ത സർക്കാർ നടപടി തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
പിരിച്ചുവിടലിന്റെ പശ്ചാത്തലത്തിൽ ജൂലൈ 20ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ട്രേഡ് യൂണിയനുകളുടെയും മാനേജ്മെന്റിന്റെയും യോഗം വിളിച്ചുചേർത്തെങ്കിലും, യോഗത്തിൽ സർക്കാർ പൂർണ്ണമായും കോർപ്പറേറ്റ് മാനേജ്മെന്റിന് മുന്നിൽ മുട്ടുമടക്കുകയാണുണ്ടായത്. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ നിയമപരമായ അധികാരം ഉപയോഗിച്ച് ഏകപക്ഷീയമായി പിരിച്ചുവിടൽ നടത്തിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് സാധിക്കുമായിരുന്നു. എന്നാൽ, നിയമനടപടി സ്വീകരിക്കുന്നതിന് പകരം പിരിച്ചുവിടലിനെ അംഗീകരിക്കുകയും മാനേജ്മെന്റിന് അനുകൂലമായ തീരുമാനം കൈക്കൊള്ളുകയുമാണ് സർക്കാർ ചെയ്തതെന്ന് വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്ക് പരസ്യമായി അംഗീകാരം നൽകുന്നതിന് തുല്യമാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി. തൊഴിലാളികൾക്ക് കേവലം നഷ്ടപരിഹാരം നൽകി ഒഴിവാക്കാനായിരുന്നെങ്കിൽ മന്ത്രിതലത്തിൽ ഇത്തരം ഒരു ചർച്ചയുടെ പോലും ആവശ്യമില്ലായിരുന്നു. ഐടി/ഹെൽത്ത്‌കെയർ മേഖലയിലെ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് ഈ തീരുമാനം. കോറോ ഹെൽത്ത് മാനേജ്മെന്റിന് അനുകൂലമായി സർക്കാർ സ്വീകരിച്ച ഈ നിലപാട് ഭാവിയിൽ മറ്റ് കോർപ്പറേറ്റുകൾക്കും തൊഴിലാളികളെ എളുപ്പത്തിൽ പിരിച്ചുവിടാനുള്ള നയവും കീഴ് വ ഴക്കവുമായി മാറുമെന്നതിൽ സംശയമില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിയമപോരാട്ടവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments