ad
Deshabhimani

സഹപ്രവർത്തകയുടെ പരാതിക്ക് പിന്നാലെ ഐപിഎസ് ട്രെയിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പൊലീസ് അക്കാദമിയിൽ വിവാദം

harassment
വെബ് ഡെസ്ക്

Published on Jul 21, 2026, 11:24 AM | 1 min read

ഹൈദരാബാദ്: സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ സഹപ്രവർത്തകയായ വനിതാ പ്രൊബേഷനറുടെ പീഡന പരാതിക്ക് പിന്നാലെ ആരോപണവിധേയനായ ഐപിഎസ് ട്രെയിനിയെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അക്കാദമിയിൽ യുവതി ഉൾപ്പെടുന്ന പരിശീലന ബാച്ചിലെ ഉദയ് കൃഷ്ണ റെഡ്ഡി എന്ന യുവാവാണ് വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിന്റെ വസതിയിൽ വെച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് സംശയിക്കുന്നത്.


ഉദയ് കൃഷ്ണ മുൻപ് തന്നോട് സ്റ്റോക്കിംഗ് നടത്തി, ഫോൺ ബലമായി വാങ്ങി ചാറ്റുകൾ പരിശോധിച്ചു, മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്ന് കാണിച്ച് 30-കാരിയായ സഹപ്രവർത്തക ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു.


തന്റെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭർത്താവിന് അയച്ചുനൽകി ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. ഈ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ആത്മഹത്യാ സംഭവം.


ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് എഴുതിയതെന്ന് കരുതുന്ന രണ്ടു പേജുള്ള ആത്മഹത്യാ കുറിപ്പിൽ റെഡ്ഡി ആരോപണങ്ങളെല്ലാം നിഷേധിച്ചു. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ വിവാഹശേഷവും ബന്ധം തുടർന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു. താൻ നിരസിച്ചിട്ടും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ മുറിയിൽ വന്നതെന്നും, ഇതിന്റെ തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും റെഡ്ഡി കുറിപ്പിൽ പറയുന്നുണ്ട്.


നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന റെഡ്ഡിയുടെ ആരോഗ്യനില അക്കാദമി അധികൃതരും പൊലീസും നിരീക്ഷിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.


ഇന്ത്യൻ ശിക്ഷാനിയമത്തിലും (ഭാരതീയ ന്യായ സംഹിത - BNS Section 78), ഐ.ടി ആക്ടിലും സ്റ്റോക്കിംഗ് (stalking) ഗുരുതരമായ കുറ്റകൃത്യമാണ്. ഒരാൾ താല്പര്യമില്ല എന്ന് വ്യക്തമായി അറിയിച്ചിട്ടും അയാളെ വീണ്ടും വീണ്ടും പിന്തുടരുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. ആദ്യമായി ഈ കുറ്റം തെളിയിക്കപ്പെട്ടാൽ 3 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം. വീണ്ടും ആവർത്തിച്ചാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home