വ്യാപക ലീഗ് അക്രമം
12 സിപിഐ എം പ്രവർത്തകർക്ക് പരിക്ക്

മുസ്ലിംലീഗ് അക്രമത്തിൽ പരിക്കേറ്റ് ചെറുവത്തൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സിപിഐ എം ഏരിയാസെക്രട്ടറി കെ ബാലകൃഷ്‌ണൻ സന്ദർശിച്ചപ്പോൾ
തൃക്കരിപ്പൂർ/ചെറുവത്തൂർ
പരാജയഭീതി പൂണ്ട മുസ്ലിംലീഗ് പ്രവർത്തകർ തൃക്കരിപ്പൂർ, വലിയപറന്പ്, ചെറുവത്തൂർ പഞ്ചായത്തുകളിൽ വ്യാപകമായി എൽഡിഎഫ് പ്രവർത്തകരെ അക്രമിച്ചു. തൃക്കരിപ്പൂർ മെട്ടമ്മലിൽ അഞ്ച് സിപിഐ എം പ്രവർത്തകർക്കും മാടക്കാലിൽ നാലുപേർക്കും ചെറുവത്തൂരിൽ മൂന്നുപേർക്കും പരിക്കേറ്റു. മെട്ടമ്മലിൽ പോളിങ് കഴിഞ്ഞതിനുശേഷം തിരിച്ചുപോവുകയായിരുന്ന സിപിഐ എം പ്രവർത്തകരെ ലീഗുകാർ ആയുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ കെ അമൽ, പി സൗമിനി, ഉദിൽ കുമാർ, എസ് സജി, എം ക്രിഗേഷ് എന്നിവരെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടിങ് യന്ത്രങ്ങൾ പിടിച്ചെടുക്കാൻ ശ്രമം നടത്തിയ ലീഗ് പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു. ചന്തേര ഇൻസ്പെക്ടറെ തള്ളിയിടാനുള്ള ശ്രമവുണ്ടായി. തൃക്കരിപ്പൂർ പഞ്ചായത്തിലെ 22–ാംബൂത്തിലാണ് പോളിങിനുശേഷം ഒരുമണിക്കൂറോളം വോട്ടിങ് യന്ത്രം തടഞ്ഞുവച്ചത്. അടച്ചിട്ട മുറിയിൽ ഉദ്യോഗസ്ഥരും ഏജൻ്റുമാരും യന്ത്രം സീൽ ചെയ്യുന്നതിനിടെയാണ് ലീഗുകാർ സംഘടിച്ചെത്തി വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചത്. വലിയപറമ്പ് പഞ്ചായത്ത് നാലാം വാർഡായ മാടക്കാലിൽ ലീഗ് അക്രമത്തിൽ പരിക്കേറ്റ നാല് പേരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി സി രൂപേഷ് (40), കിരൺ പ്രകാശ് (23), സി നവീൻ (25), സി അഭിനവ് (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗങ്ങളായ സി കൃഷ്ണൻ, വി നാരായണൻ എന്നിവർ സന്ദർശിച്ചു. ചെറുവത്തൂർ പഞ്ചായത്തിൽ പോളിങ്ങ് സ്‌റ്റേഷന് സമീപത്ത് മുസ്ലിംലീഗ് അക്രമത്തിൽ മൂന്ന് സിപിഐ എം പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ വി വി അഭിജിത്, കെ സലേഷ്, കെ എം സനിൽ എന്നിവരെ ചെറുവത്തൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്, മൂന്ന് വാർഡുകളിലെ പോളിങ്ങ് നടന്ന കാരിയിലായിരുന്നു അക്രമം. പോളിങ്ങ് അവസാനിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവർത്തകരെയാണ് അക്രമിച്ചത്. പകൽ മൂന്നോടെ തന്നെ ഇൗ വാർഡുകളിൽ ഉൾപ്പെടാത്ത ലീഗ് പ്രവർത്തകർ പോളിങ്ങ് സ്‌റ്റേഷന് സമീപം തമ്പടിച്ച് വോട്ടർമാരെ തടയുകയായിരുന്നു. ഇതിനുശേഷം ആയുധങ്ങളുമായി സംഘടിച്ചെത്തിയ പത്തോളംപേർ പ്രവർത്തകരെ മർദിക്കുകയായിരുന്നു. മടക്കരയിലും തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ മുസ്ലിംലീഗുകാർ അക്രമം അഴിച്ചുവിട്ടിരുന്നു.










0 comments