റാണിപുരം
അടച്ചിട്ട ക്വാര്‍ട്ടേഴ്‌സ് തുറക്കാൻ വൈകരുത്

അടഞ്ഞുകിടക്കുന്ന റാണിപുരത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ്

സ്വന്തം ലേഖകൻ
Published on Aug 25, 2025, 02:00 AM | 1 min read
രാജപുരം
രണ്ടുവര്‍ഷം മുമ്പ് അറ്റകുറ്റപണിയുടെ പേരിൽ അടച്ചിട്ട റാണിപുരത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ഇതുവരെ തുറന്നില്ല. ക്വാര്‍ട്ടേഴ്‌സ് ലീസിന് കൊടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ല. ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന കേരളത്തിന്റെ ഊട്ടി എന്ന് അറിയപ്പെടുന്ന റാണിപുരത്ത് അടിസ്ഥാന സൗകര്യ വികസനമില്ലാത്തതിനാൽ സഞ്ചാരികള്‍ വലയുകയാണ്. അപ്പോഴാണ് നിലവിലുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് അടഞ്ഞുകിടക്കുന്നത്. സ്വകാര്യ ക്വാര്‍ട്ടേഴ്‌സുകള്‍ തോന്നുംപടി വാടക വാങ്ങി സഞ്ചാരികളെ പിഴിയുമ്പോള്‍ ചെറിയ വാടകയ്ക്ക് താമസിക്കാന്‍ കഴിയുന്ന ഡിടിപിസി നിയന്ത്രണത്തിലുള്ള ക്വാര്‍ട്ടേഴ്‌സും അനുബന്ധ സ്ഥാപനങ്ങളും രണ്ടുകോടി രൂപ മുടക്കി നവീകരിച്ചിട്ടും സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് സ്വകാര്യ ക്വാര്‍ട്ടേഴ്‌സ് ഉടമകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒരു വര്‍ഷം 20 ലക്ഷം രൂപയ്ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ നടത്തുന്നതിന് ലീസിന് കൊടുത്തുവെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അഞ്ച് വര്‍ഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തിയ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആയൂര്‍വേദ സ്പാ, ഓപ്പണ്‍ തീയറ്റര്‍ എന്നിവയുടെ പണിയും പൂര്‍ത്തിയായിട്ടില്ല. ഇതോടൊപ്പം സ്വിമ്മിങ് പൂളിന്റെ പണി പൂര്‍ത്തിയായെങ്കിലും വെള്ളമില്ല എന്ന കാരണം പറഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അഞ്ച് വര്‍ഷം മുമ്പാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉള്‍പ്പെടെയുള്ള നിർമാണം നിര്‍മിതി കേന്ദ്രയെ ഏല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി മണ്ണ് നീക്കുന്ന പ്രവൃത്തി മാത്രം നടത്തി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മറ്റു ചില ഏജന്‍സികളെ പണി ഏല്‍പ്പിച്ചെങ്കിലും അവരും തുടങ്ങിയടുത്തുതന്നെ നിര്‍ത്തി പോകുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സ് മോഡിപിടിപ്പിക്കുന്നതിന് കോടികള്‍ ചിലവഴിച്ചിട്ടും പഴയപടി തന്നെയാണുള്ളത്. കരാര്‍ പ്രകാരമുള്ള പണി അവിടെ നടന്നിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.










0 comments