ad
Deshabhimani

'രക്ഷകരെ കാത്ത്, മരണത്തിലും കെട്ടിപ്പിടിച്ച്'; ഡൽഹി തീപിടിത്തത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർഫോഴ്‌സ്

delhi hotel fire
വെബ് ഡെസ്ക്

Published on Jun 04, 2026, 02:09 PM | 2 min read

ന്യൂഡൽഹി: ഡൽഹി മാളവ്യ നഗറിലെ ഹൗസ് റാണിയിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് പിന്നാലെ, അനുഭവങ്ങൾ പങ്കുവെച്ച് ഡൽഹി ഫയർ സർവീസ് (DFS) ഉദ്യോഗസ്ഥർ. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു ബാത്ത്റൂമിന്റെ വാതിൽ തല്ലിപ്പൊളിച്ചപ്പോൾ കണ്ടത് മരണത്തിലും ഒന്നിച്ചുനിന്ന ദമ്പതികളുടെ മൃതദേഹങ്ങളായിരുന്നു.


യുവതി ടോയ്‌ലറ്റ് സീറ്റിലും പുരുഷൻ തൊട്ടടുത്തുള്ള കസേരയിലുമായി പരസ്പരം കെട്ടിപ്പിടിച്ച നിലയിലായിരുന്നു. ഒരിക്കലുമെത്താത്ത രക്ഷാപ്രവർത്തകരെയും കാത്ത്, ഒടുവിൽ ശ്വാസം മുട്ടി മരിക്കുമ്പോഴും അവർ പരസ്പരം കൈവിട്ടിരുന്നില്ല.


'ഫസ്റ്റ് ഫ്ലോറിലെ ബാത്ത്റൂമിന്റെ വാതിൽ ഞങ്ങൾ തല്ലിപ്പൊളിച്ചപ്പോൾ കണ്ട കാഴ്ച നെഞ്ച് തകർക്കുന്നതായിരുന്നു. പുകയിൽ നിന്ന് രക്ഷപെടാൻ അവർ സ്വയം ഉള്ളിൽ പൂട്ടിയിരുന്നതാകാം. അവൾ ടോയ്‌ലറ്റ് സീറ്റിലിരിക്കുകയായിരുന്നു, തൊട്ടടുത്ത് ഒരു കസേരയിൽ അവളെ ചേർത്തുപിടിച്ച് അവനും. അവൾ ആ ഹോസ്പിറ്റലിലെ രോഗിയും അവൻ അവളെ പരിചരിക്കാൻ വന്നതുമാണെന്ന് തോന്നുന്നു. അവസാന നിമിഷം വരെ അവർ ഒരുമിച്ചായിരുന്നു.' ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞു.


സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളോ, അവരെ പരിചരിക്കാൻ വന്ന ബന്ധുക്കളോ ആയിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും.


ബുധനാഴ്ച രാവിലെ 9:05 ഓടെയാണ് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും താഴത്തെ നിലയിലെ റെസ്റ്റോറന്റിൽ നിന്നും അടുക്കളയിൽ നിന്നും തീ മുകളിലെ നിലകളിലേക്ക് പടരുകയും കെട്ടിടം മുഴുവൻ പുക വിഴുങ്ങുകയും ചെയ്തിരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ തുടക്കം തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്നു എന്ന് ഡിവിഷൻ ഓഫീസർ രവീന്ദർ സിങ് വ്യക്തമാക്കുന്നു.


'ഒരു റെസ്ക്യൂ ഓപ്പറേഷനിൽ ഓരോ മിനിറ്റും അത്രമേൽ വിലപ്പെട്ടതാണ്. പക്ഷേ ഈ കെട്ടിടത്തിന്റെ ബേസ്‌മെന്റിലേക്കുള്ള വഴി ഒരു വലിയ ഷട്ടർ ഇട്ട് പൂട്ടിയ നിലയിലായിരുന്നു. ആ ഷട്ടർ മുറിച്ചുമാറ്റാൻ മാത്രം ഞങ്ങൾക്ക് മൂന്ന് മുതൽ നാല് മിനിറ്റോളം എടുക്കേണ്ടി വന്നു.' ഡിവിഷൻ ഓഫീസർ രവീന്ദർ സിങ് പറഞ്ഞു.


ഷട്ടർ മുറിച്ചുമാറ്റി ഉള്ളിൽ കടന്നപ്പോഴാണ് ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന എട്ട് പേരെ ഫയർഫോഴ്‌സിന് ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞത്.


'ഞങ്ങളെത്തുമ്പോൾ അവർ എട്ടുപേരും ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഗോവണിപ്പടി മുഴുവൻ കനത്ത പുക നിറഞ്ഞതുകൊണ്ട് അവർക്ക് പുറത്തേക്ക് കടക്കാൻ വേറെയൊരു വഴിയുമില്ലായിരുന്നു.' രവീന്ദർ സിങ് പറ‍ഞ്ഞു.


കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ ഉണ്ടായിരുന്ന പലർക്കും ബോധമുണ്ടായിരുന്നെങ്കിലും താഴത്തെ നിലകളിൽ ഉണ്ടായിരുന്നവർക്ക് രക്ഷപെടാൻ സമയം ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


'മുകളിലത്തെ നിലയിലുള്ള പലർക്കും ബോധമുണ്ടായിരുന്നു, അവർ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. വാതിലുകൾ പലതും തുറന്നു കിടന്നിരുന്നതിനാൽ ഞങ്ങൾക്ക് പെട്ടെന്ന് ഉള്ളിൽ കയറാൻ കഴിഞ്ഞു. കുറച്ചുപേരെ ബോധത്തോടെ രക്ഷപെടുത്തിയെങ്കിലും താഴത്തെ നിലകളിലുള്ള ഭൂരിഭാഗം പേരും പുക ശ്വസിച്ച് അതിനോടകം തന്നെ ബോധരഹിതരായി വീണിരുന്നു.' ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞു.


ഏകദേശം മൂന്ന് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഉച്ചയ്ക്ക് 12:12 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. എല്ലാ തീപിടിത്തങ്ങളും വെല്ലുവിളി നിറഞ്ഞതാണ്, പക്ഷേ ഇത്രയും വലിയ തോതിലുള്ള ഒരു ദുരന്തം ഈ അടുത്ത കാലത്തൊന്നും ഞങ്ങൾ നേരിട്ടിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.


ഫയർ എൻഒസി (No Objection Certificate) പോലുമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ഡൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കർശനമായ ഫയർ സേഫ്റ്റി പരിശോധനകൾക്ക് സർക്കാർ ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home