യുഎസിൽ ഹൈസ്കൂൾ ബിരുദദാന ചടങ്ങിനിടെ വെടിവെപ്പ്; 18 കാരൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

സംഭവസ്ഥലത്ത് തെളിവുകൾക്കായി സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിന്‍റെ വ്യോമദൃശ്യം
കാലിഫോർണിയ: കാലിഫോർണിയയിൽ ഹൈസ്കൂൾ ബിരുദദാന ചടങ്ങിന് പിന്നാലെയുണ്ടായ വെടിവെപ്പിൽ പതിനെട്ടുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഫെയർഫീൽഡ് ഹൈസ്കൂൾ കാമ്പസിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും 20, 25 വയസ്സ് പ്രായമുള്ള രണ്ട് മുതിർന്നവരും ഉൾപ്പെടുന്നു.
ഫെയർഫീൽഡ് ഹൈസ്കൂളുമായി കാമ്പസ് പങ്കിടുന്ന 'സെം യെറ്റോ' ഹൈസ്കൂളിലെ ബിരുദദാന ചടങ്ങിന് ശേഷമാണ് വെടിവെപ്പുണ്ടായത്. ചടങ്ങിന് ശേഷം സ്കൂൾ പാർക്കിങ് ഏരിയയിൽ വെച്ച് ആളുകൾ ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്ന സമയത്താണ് പെട്ടെന്ന് വെടിയൊച്ച കേട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിയൊച്ച കേട്ടതോടെ ആളുകൾ നിലവിളിച്ചുകൊണ്ട് പാർക്കിംഗ് ലോട്ടിലൂടെ ഭയന്നോടുകയായിരുന്നു.
പ്രാദേശിക സമയം വൈകിട്ട് 7:15 ഓടെയാണ് സംഭവസ്ഥലത്തേക്ക് ഫെയർഫീൽഡ് പൊലീസ് എത്തിയത്. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ പ്രദേശവാസികൾക്ക് മറ്റ് സുരക്ഷാ ഭീഷണികൾ ഒന്നുംതന്നെയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ മിഷേൽ ബെലിയ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ സുരക്ഷാ സേനയും ആംബുലൻസുകളും വളരെ വേഗത്തിൽ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി സ്കൂളിന് സമീപം താമസിക്കുന്നവർ വ്യക്തമാക്കി. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പം നിൽക്കുന്നുവെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെക്കുമെന്നും സ്കൂൾ ഡിസ്ട്രിക്റ്റ് അധികൃതർ അറിയിച്ചു.










0 comments