ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ്; കേന്ദ്രം ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെപ്പറ്റി ഒരു വാക്കുപോലുമില്ല: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : ഔദ്യോഗിക രഹസ്യ രേഖകൾ ഉൾപ്പെടുന്ന ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പാണെന്നും പുറത്തുന്നുള്ള കമ്മിറ്റി ധവളപത്രം തയ്യാറാക്കുന്നത് ശരിയാണോയെന്നും മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് നാളെ ഒരു കീഴ് വഴക്കം ആകും. ധനവകുപ്പ് വളരെ രഹസ്യാത്മകമായി തയ്യാറാക്കേണ്ടതാണ് ധവളപത്രം. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവും ആണ് ഇപ്പോൾ സർക്കാർ ചെയ്തതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
കേരളം കടക്കെണിയിലാണെന്ന യുഡിഎഫിന്റെ വാദങ്ങൾ ധവളപത്രം പുറത്തിറങ്ങിയതോടെ അവസാനിച്ചെന്നും കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആറ് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം എന്നാണ് വി ഡി സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിരുന്നത്. അന്ന് അത് എൽഡിഎഫ് സർക്കാർ തിരുത്തിയപ്പോൾ ഉൾക്കൊള്ളാൻ അദ്ദേഹം തയാറായിരുന്നില്ല. ഇന്ന് ധവളപത്രം പ്രകാരം 5 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. മുമ്പ് ഞങ്ങൾ പറഞ്ഞത് വസ്തുതയാണെന്ന് തെളിയിക്കുന്നതാണ് ഇത്.
രേഖകളിലുള്ള കാര്യം കള്ളം പറയാൻ പറ്റില്ല. ഒരു ലക്ഷം കോടിയിലധികം രൂപയാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാനുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിഎ കുടിശികയടക്കം 48000 കോടി രൂപയാണ് നൽകാനുള്ളതെന്നാണ് ധവളപത്രം പ്രകാരം വ്യക്തമാകുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന് അതിവിശ്വനീയമായി സംസ്ഥാനത്തിന് 6 ലക്ഷം കോടി രൂപയുടെ കടമുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ഒരു ലക്ഷത്തിലധികം കോടി കൊടുക്കാനുണ്ടെന്നും പറഞ്ഞത് ശുദ്ധ നുണയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ പറഞ്ഞ നുണകളെല്ലാം തെറ്റിപ്പോയെന്ന് രേഖകൾ വഴി വ്യക്തമായിക്കഴിഞ്ഞു.
ധവളപത്രം തയാറാക്കുമ്പോൾ സംസ്ഥാന സർക്കാരിന് കിട്ടാനുള്ള പണം എത്രയാണ്, എന്തുകൊണ്ടാണ് ഈ അവസ്ഥയിലേക്ക് എത്തിയത് എന്ന് പറയേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ ഫണ്ടുകൾ കുറഞ്ഞു. 2021ൽ 33,000 കോടിയാണ് ഗ്രാന്റ് കിട്ടിയിരുന്നത്. കഴിഞ്ഞ വർഷം അത് 7000 കോടിയായിരുന്നു. ജിഎസ്ടി വന്നതിനുശേഷം നികുതി കുറഞ്ഞ് 9 ശതമാനമായി. ഇതും വരുമാനം കുറച്ചു. കേന്ദ്രം നൽകുന്ന ഫണ്ടും ഗ്രാന്റുകളും വ്യാപകമായി കുറഞ്ഞു. ഇതൊന്നും ധവളപത്രത്തിൽ പറഞ്ഞിട്ടില്ല.
റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വേണമെന്ന് ഞങ്ങൾ പറഞ്ഞത് തെറ്റാണെന്ന രീതിയിലാണ് കോൺഗ്രസ് പെരുമാറുന്നത്. പ്രതിപക്ഷത്തെ ആക്രമിക്കാനായി ഇത്തരം കാര്യങ്ങളിൽ വെറുതെ ആക്രമണം നടത്തുകയാണ് വി ഡി സതീശൻ. കേന്ദ്ര സർക്കാർ ചെയ്തത് മര്യാദകേടാണെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിന് വേണമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.










0 comments