ശ്വാസംമുട്ടി നീലേശ്വരം നഗരം
ആരഴിക്കും ഇൗ കുരുക്ക്

കഴിഞ്ഞ ദിവസം നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
സ്വന്തം ലേഖകൻ
Published on Aug 19, 2026, 10:51 PM | 1 min read
നീലേശ്വരം
നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് വർധിച്ചതോടെ വഴിയാത്രക്കാരും വാഹനയാത്രക്കാരും ദുരിതത്തിലായി. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണത്തിന്റെ മെല്ലെപ്പോക്കാണ് പ്രധാന കാരണം. നെടുങ്കണ്ട മുതൽ മാർക്കറ്റ് ജങ്ഷൻവരെ ശക്തമായ മഴയിൽ റോഡ് തകർന്ന് കുഴി രൂപപ്പെട്ടു. കാൽനടപോലും ദുസഹമാണ്. വീതി കൂടിയ ദേശീയ പാതയിലൂടെ എത്തുന്ന വാഹനങ്ങൾ നീലേശ്വരം പഴയ പാലത്തിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത് നിത്യസംഭവമായി. ഓണക്കാലമായതോടെ തീരദേശത്തുനിന്നും നാട്ടിൻപുറങ്ങളിൽനിന്നും കുടുതൽ വാഹനങ്ങൾ നഗരത്തിലെത്തിയതോടെ കുരുക്ക് വർധിച്ചു. ഓഫീസുകളിലേക്കും മറ്റും രാവിലെ വാഹനവുമായി വലിയ ദുരിതമനുഭവിക്കുകയാണ്. നീലേശ്വരം മാർക്കറ്റ് മുതൽ നെടുങ്കണ്ടവരെയാണ് ഗതാഗതക്കുരുക്ക് കൂടുതലും. റോഡിലെ കുഴികളും ദേശീയപാത നിർമാണ പ്രവൃത്തിയിലെ മെല്ലെപ്പോക്കുമാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മാർക്കറ്റിൽനിന്നും നെടുംകണ്ടവരെ എത്തണമെങ്കിൽ ഒരു മണിക്കൂറോളം വേണം. അലക്ഷ്യമായ പാർകിങ്ങാണ് മറ്റൊരു വില്ലൻ. മാർക്കറ്റ് ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രമാണ് ഉള്ളത്. രണ്ട് സർവീസ് റോഡുകളും, കോട്ടപ്പുറം റോഡും പുതിയ ദേശീയപാതയും സംഗമിക്കുന്ന സ്ഥലമായതിനാൽ എന്തുചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥൻ. വാഹനക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്ന ആവശ്യമുയരുകയാണ്.








0 comments