വികസനത്തിലേക്ക് പാലമിട്ട് ചൊട്ടപ്പാലം

ചൊട്ടപ്പാലത്തിന്റെ ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചതിനുശേഷം സി എച്ച് കുഞ്ഞന്പു എംഎൽഎ നാടമുറിച്ച് പാലം തുറന്നുകൊടുക്കുന്നു

സ്വന്തം ലേഖകൻ
Published on Mar 02, 2026, 02:45 AM | 1 min read
കുണ്ടംകുഴി
കിഫ്‌ബിയിലൂടെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കിയത് 46145 കോടി രൂപയുടെ 528 പദ്ധതികളാണെന്നും സംസ്ഥാനത്തെ വികസനങ്ങളിൽ വലിയ കുതിപ്പാണ് ഉണ്ടായതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്‌ബിയിൽ 18.30 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ ബേഡഡുക്ക മുളിയാർ പഞ്ചായത്തുകളെ പയസ്വിനി പുഴക്ക് കുറുകെ ബന്ധിപ്പിക്കുന്ന ചൊട്ടപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷംകൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം മുന്നിൽക്കണ്ട നടത്തിയ പ്രവർത്തങ്ങളിലൂടെ 150 പാലങ്ങൾ നിർമിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ജെ കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി നിഷ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധ, പഞ്ചായത്തംഗം പ്രശാന്ത് പയറ്റിയാൽ, മുളിയാർ പഞ്ചായത്തംഗം കെ പ്രഭാകരൻ, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി സി രാമചന്ദ്രൻ, ചൊട്ടപ്പാലം ആക്ഷൻ കമ്മറ്റി ചെയർമാൻ മോഹനൻനായർ പാലക്കൽ, എം മാധവൻ എന്നിവർ സംസാരിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമൻ സ്വാഗതവും കെആർഎഫ്ബി കാസർകോട് അസി. എക്സിക്യൂട്ടീവ് എൻജിനിയർ എം രാജേഷ്‌കുമാർ നന്ദിയും പറഞ്ഞു. രണ്ട് പഞ്ചായത്തുകളുടെ യാത്രാ സ്വപ്നങ്ങൾക്ക് പുതുവഴിയൊരുക്കുകയാണ് ചൊട്ടപ്പാലം. പാലം നിലവിൽ വന്നതോടെ കുണ്ടംകുഴിയിൽനിന്ന് ഇരിയണ്ണിയിലേക്കുള്ള ദൂരം 8 കിലോമീറ്ററിലേറെ കുറഞ്ഞു. 2023 മെയ് മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് പാലത്തിനു തറക്കല്ലിടുന്നത്. ആ വർഷം തന്നെ നിർമാണ പ്രവർത്തികളും ആരംഭിച്ചു. രണ്ടര വർഷം കൊണ്ട് പാലത്തിന്റെ എല്ലാ പണികളും പൂർത്തികരിക്കാൻ സാധിച്ചു. ഒറ്റപ്പെട്ടു കിടന്ന ചൊട്ടയിലെ ജനങ്ങൾക്ക് ഇരുപഞ്ചായത്തുകളിലേക്കും ഇനി യഥേഷ്ടം സഞ്ചരിക്കാനും പാലം വഴിയൊരുക്കുന്നു.










0 comments