ഖനനശേഷം ഉപേക്ഷിച്ച കുഴി മണ്ണിട്ട് മൂടണം: മനുഷ്യാവകാശ കമീഷൻ

കാസർകോട് ഖനനം കഴിഞ്ഞ് അഗാധ ഗർത്തമായി മാറിയ ഹോസ്ദുർഗ് പുതുക്കൈ വാഴുന്നോടിയിലെ സ്ഥലം മണ്ണിട്ട് നികത്തണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് ഇതിനാവശ്യമായ നിർദ്ദേശം നൽകി അത് അടിയന്തരമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമീഷൻ ജിയോളജിസ്റ്റിന് നിർദേശം നൽകി. സ്വീകരിച്ച നടപടി രണ്ടുമാസത്തിനുള്ളിൽ കമീഷനെ അറിയിക്കണം. ഖനനം നടത്തി ഉപേക്ഷിക്കുന്ന കുഴികൾ മനുഷ്യജീവന് ഭീഷണിയായ മരണക്കുഴികളായി മാറുന്നത് ഗൗരവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള ഇത്തരം സ്ഥലങ്ങളിൽ കർശന സുരക്ഷ ഉറപ്പാക്കണം. മനുഷ്യജീവിതം അതുല്യവും വിലമതിക്കാൻ കഴിയാത്തതുമാണ്. അനാസ്ഥയോ അശ്രദ്ധയോ കാരണം അപകടമുണ്ടാകുന്ന സാഹചര്യം ഒരിക്കലും അനുവദിക്കരുത്. അഗാധ ഗർത്തങ്ങളിൽ വേലികെട്ടി സംരക്ഷിക്കുന്നത് താത്ക്കാലിക സുരക്ഷ മാത്രമാണ് നൽകുന്നതെന്നും ഉത്തരവിൽ പറഞ്ഞു. വാഴുന്നോടിയിൽ അഞ്ചേക്കറിലുള്ള കുഴി കാടുകയറിയ നിലയിലാണെന്നും ഇത് നാട്ടുകാർക്കും കുട്ടികൾക്കും ഒരുപോലെ ഉപദ്രവകരമാണെന്നും ആരോപിച്ച് മധുരക്കൈ സ്വദേശി പി രാമകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ചൈനാക്ലേ ഖനനം നടത്തി ഉപേക്ഷിച്ച കുഴിയാണ് അപകടാവസ്ഥയിലുള്ളതെന്ന് ജില്ലാ ജിയോളജിസ്റ്റ് കമീഷനെ അറിയിച്ചു. സ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലി മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു.








0 comments