ഒഴിവായത് വലിയ അപകടം
കെഎസ്‌ആർടിസി ബസ് പോയതിനുപിന്നാലെ റോഡ് പിളർന്നു

കെഎസ്ആര്‍ടിസി ബസ് കടന്നുപോയതിന് പിന്നാലെ പെരിയ ദേശീയപാതയില്‍ സര്‍വീസ് റോഡ് പിളര്‍ന്ന് ഇടിഞ്ഞുതാണു. പെരിയ ടൗണില്‍ അടിപ്പാതയോട് ചേര്‍ന്നുള്ള പടിഞ്ഞാറുഭാഗത്തെ സര്‍വീസ് റോഡാണ് ബുധൻ രാവിലെ തകര്‍ന്നത്. കാഞ്ഞങ്ങാട്ട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസ് ഇതുവഴി കടന്നുപോയതിന് പിന്നാലെയാണ് റോഡ് ഇടിഞ്ഞുതാണത്. ഈ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു. ഇതോടെ പടിഞ്ഞാറുഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം കിഴക്കുഭാഗത്തെ സര്‍വീസ് റോഡിലേക്ക് തിരിച്ചുവിട്ടു. ഒരേ സര്‍വീസ് റോഡിലൂടെ ഇരുഭാഗത്തേക്കുമുള്ള ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. വാഹനങ്ങള്‍ കടന്നുപോകുന്പോഴാണ് റോഡ് ഇടിഞ്ഞുതാഴ്‌ന്നതെങ്കിൽ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും വ്യാപാരികളുംചേര്‍ന്ന് ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞു. ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ദേശീയപാത കരാര്‍ കന്പനിയുടെയും അധികൃതരുടെയും അനാസ്ഥയാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡ് പുനര്‍നിര്‍മിച്ച് സുരക്ഷിതമായ ഗതാഗതസൗകര്യം ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സര്‍വീസ് റോഡിന് പുറമെ ഇവിടെ നടത്തിയ കള്‍വര്‍ട്ട് നിര്‍മാണത്തിലും അപാകമുള്ളതായി പരാതിയുണ്ട്.










0 comments