പൈനാപ്പിൾ മധുരം
വിജയയാത്ര തുടർന്ന് ജോമിയും ജിജിയും

ജോമി ജോസഫും സഹോദരൻ ജിജി ജോസഫും കരിന്തളം കുമ്പളപ്പള്ളിയിലെ തങ്ങളുടെ പൈനാപ്പിൾ തോട്ടത്തിൽ
സുരേഷ് മടിക്കൈ
Published on Jul 17, 2026, 02:00 AM | 1 min read
നീലേശ്വരം
മൂന്ന് പതിറ്റാണ്ടായി കാർഷിക മേഖലയിൽ സജീവമായ സഹോദരങ്ങൾ പൈനാപ്പിൾ കൃഷിയിൽ വിജയഗാഥ തീർക്കുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരം കോക്കണ്ടത്തിൽ ജോമി ജോസഫ്, സഹോദരൻ ജിജി ജോസഫ് എന്നിവരാണ് മണ്ണിൽ നിന്നും മധുര നേട്ടം കൊയ്യുന്നത്. ചെറുപ്പം മുതൽ പല കൃഷികളും പരീക്ഷിച്ചാണ് 18 വർഷം മുമ്പ് പൈനാപ്പിൾ കൃഷിയിലേക്ക് തിരിഞ്ഞത്. ചോയ്യങ്കോട്ട് 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു ആദ്യ പരീക്ഷണം. മികച്ച വിളവ് കിട്ടിയതോടെ ആത്മവിശ്വാസമേറി. ക്രമേണ കൃഷിയുടെ വ്യാപ്തി വർധിപ്പിച്ചു. ഇപ്പോൾ കിനാനൂർ - കരിന്തളം, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലായി 90 ഏക്കർ പൈനാപ്പിൾ കൃഷി ഇവർക്കുണ്ട്. കുമ്പളപ്പള്ളി കരിന്പിൽ ഹൈസ്കൂളിന് സമീപം കരിമ്പിൽ രാമനാഥന്റെ 25 ഏക്കർ സ്ഥലത്ത് പുതുതായി കൃഷിയിറക്കിയിരിക്കുകയാണ് ഇപ്പോൾ. നാട്ടുകാരായ 22 ഓളം തൊഴിലാളികൾ ഇവരുടെ തോട്ടങ്ങളിൽ തൊഴിലെടുക്കുന്നു. പൈതൃക പദവി ലഭിച്ച കന്നാര എന്ന വാഴക്കുളം പൈനാപ്പിൾ ഇനമാണ് തുടക്കം മുതൽ ഇവർ കൃഷി ചെയ്യുന്നത്. ഇടുക്കി, എറണാകുളം ജില്ലകളുടെ അതിർത്തിയായ വാഴക്കുളത്തിന് അടുത്താണ് ഇവരുടെ സ്വന്തം നാട്. കൃഷിയിറക്കി വിളവെടുക്കാൻ 12 മാസം വേണം. വർഷം മുഴുവൻ വിളവെടുക്കാനാവും വിധമാണ് കൃഷിയുടെ ക്രമീകരണം. പ്രാദേശിക വിപണിയിലും എറണാകുളം വാഴക്കുളം വഴി സംസ്ഥാനത്തിനു പുറത്ത് വിപണിയിലേക്കും ഇവർ പൈനാപ്പിൾ എത്തിക്കുന്നു. കണ്ണൂർ മുതൽ മംഗളൂരു വരെയുള്ള പ്രാദേശിക വിപണിയാണ് താരതമ്യേന സുരക്ഷിതമെന്ന് ഇവർ പറയുന്നു. കൃഷി വകുപ്പിന്റെ സഹായവും സബ്സിഡിയും ഇവർക്ക് ലഭിക്കുണ്ട്.











0 comments