രക്ഷപ്പെട്ടത് തലനാരിഴക്ക്

നേപ്പാളിൽ മിന്നൽ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ട സി പ്രദീപ്‌കുമാർ, പി വി രാജൻ, അനിൽ നീലാംബരി, കെ രാജീവൻ, എം കരുണാകരൻ എന്നിവർ
കാഞ്ഞങ്ങാട്
അഞ്ചു മിനിറ്റ് നേരത്തെ ഞങ്ങൾ അവിടെ എത്തിയിരുന്നുവെങ്കിൽ എല്ലാവരും തീർന്നേനെ. റിട്ട. എസ്ഐ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ സി പ്രദീപ് കുമാറിന് ഇത് പറയുന്പോൾ ഭീതി മാറുന്നില്ല. 23ന് കൊച്ചിയിൽനിന്നും ട്രാവൽ ഏജൻസി വഴി നേപ്പാളിലേക്ക് വിനോദയാത്ര പോയവരിൽ ജില്ലയിൽനിന്നുള്ള അഞ്ച് പേരിൽ ഒരാളാണ് പ്രദീപ്‌കുമാർ. പെരിയ പോളിടെക്നിക്കിലെ അധ്യാപകൻ ചെറുവത്തൂർ വലിയപൊയിലെ പി വി രാജൻ, അധ്യാപകനും കവിയുമായ വലിയപൊയിലിലെ അനിൽ നീലാംബരി, വലിയപൊയിലെ റിട്ട. കെഎസ്‌ഇബി ഉദ്യോഗസ്ഥൻ എം കരുണാകരൻ, മുഴക്കോം സ്വദേശി കെ രാജീവൻ എന്നിവരാണ് മറ്റുള്ളവർ. 23ന് എറണാകുളത്ത് നിന്നും ട്രാവൽ ഏജൻസി വഴി നേപ്പാളിലേക്ക് യാത്ര തിരിച്ച 36 അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. കാഠ്മണ്ഡുവിൽനിന്നും രാവിലെ ട്രാവലറിൽ പോകുന്ന വഴിയിലായിരുന്നു മിന്നൽ പ്രളയമുണ്ടായത്. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ പ്രളയത്തിൽ തകർന്ന രണ്ട് പാലങ്ങൾക്കിടയിൽ കുടുങ്ങി പോകുമായിരുന്നുവെന്ന് പ്രദീപ് കുമാർ പറഞ്ഞു. പ്രളയത്തെ തുടർന്ന് റോഡുകളെല്ലാം അടഞ്ഞതോടെ ബുധനാഴ്‌ച രാത്രിയിൽ വനത്തിലൂടെയും മറ്റും പലവഴിയിലൂടെ കറങ്ങി പുലർച്ചെ രണ്ടരയോടെ ചിറ്റ്‌വ എന്ന സ്ഥലത്തെത്തി. അവിടെ താമസിച്ച് രാവിലെ പൊക്കാറയിലുമെത്തി. അവിടെ തെളിഞ്ഞ അന്തരീക്ഷമാണെന്നും നിലവിൽ എല്ലാവരും സുരക്ഷിതരാണെന്നും പ്രദീപ്‌കുമാർ പറഞ്ഞു. 29നാണ് സംഘം നാട്ടിലേക്ക് മടങ്ങേണ്ടത്.










0 comments