തലയെടുപ്പോടെ ബേഡകം തെങ്ങ്

ഡി വിൻലാൽ
Published on Oct 26, 2025, 02:00 AM | 1 min read
ബേഡകം
ജില്ലയുടെ ഔദ്യോഗിക വളർത്തുവൃക്ഷമായി പ്രഖ്യാപിക്കപ്പട്ടതോടെ ബേഡകം തെങ്ങിന് പുതുപ്രതീക്ഷകൾ. ജില്ലയുടെ ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്രത്യേക പദ്ധതി പ്രകാരമാണ് ബേഡകം തെങ്ങിനെത്തെ വളർത്തുവൃക്ഷമായി പ്രഖ്യാപിച്ചത്. സിപിസിആർഐയുടെ പഠനത്തിൽ മികച്ച തെങ്ങിനമെന്ന് വിലയിരുത്തിരുത്തിയിരുന്നു. സിപിസിആർഐയിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ഡോ. സി തമ്പാൻ, ഡോ. കെ ഷംസുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. ബേഡഡുക്ക പഞ്ചായത്തിലെ ബേഡഡുക്ക, മുന്നാട്, കൊളത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഏറെ പ്രചാരത്തിലുള്ള തെങ്ങിനമാണിത്. പശ്ചിമതീരത്തെ നെടിയ ഇനം തെങ്ങുകളിൽനിന്നും രൂപപ്പെട്ട നാടൻ ഇനമാണിത്. ജലസേചന സൗകര്യങ്ങളില്ലാതെ ശരാശരി വിളപരിപാലനം ലഭ്യമാകുന്ന കൃഷിയിടങ്ങൾക്ക് അനുയോജ്യമാണ് ബേഡകം തെങ്ങ്. അമ്പത് വർഷം പ്രായമെത്തുമ്പോൾ ശരാശരി 14 മീറ്റർ ഉയരവും 105 സെന്റിമീറ്റർ കടവണ്ണവും ഉണ്ടാകും. സാധാരണ പശ്ചിമ തീരത്തെ തെങ്ങുകളെക്കാൾ ഉയരം കുറവാണിതിന്. ശരാശരി 34 ഓലകളും തലപ്പിലുണ്ടാകും. പ്രതിവർഷം ഏകദേശം 14 പൂങ്കുലകൾ വിരിയും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ ശരാശരി 82 തേങ്ങയാണ് വിളവ്. ജലസേചനമുള്ളിടത്ത് ശരാശരി 188 തേങ്ങ ഉൽപാദനമുണ്ട്. പൊതിച്ച തേങ്ങക്ക് 429 ഗ്രാം തൂക്കമുണ്ട്. ബേഡകം തെങ്ങിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി സിപിസിആർഐ സാങ്കേതിക സഹായത്തോടെ ബേഡഡുക്ക പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ സംയുക്ത പ്രോജക്ട് നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബേഡകം തെങ്ങ് കർഷക സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങി. 1700 കർഷകർ അംഗങ്ങളാണ്. തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറി കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് പ്രവർത്തനം തുടങ്ങി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആവാസ വ്യവസ്ഥ പുനസ്ഥാപനം പദ്ധതിയിൽ ഉൾപ്പെടുത്തി ബേഡകം തെങ്ങ് സംരക്ഷണ പദ്ധതി നടപ്പാക്കിയിരുന്നു.










0 comments