ആരോഗ്യമേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണം: എം രാജഗോപാലൻ

കാസർകോട് ജില്ലയിൽ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ആവശ്യപ്പെട്ടു. മുന്പെങ്ങുമില്ലാത്ത വിധം ഡോക്ടർമാരുടെ ക്ഷാമം കാരണം ജില്ലാ ആശുപത്രി ഉൾപ്പെടെ മിക്ക ആരോഗ്യ സ്ഥാപനങ്ങളിലും രോഗികൾ കടുത്ത പ്രയാസത്തിലാണ്. ഡോക്ടർമാരുടെ ഒഴിവ് നികത്താൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ജില്ലാ ആശുപത്രിയിൽ ആകെയുള്ള 51 ഡോക്ടര്‍മാരില്‍ 22 പേരുടെ കുറവുണ്ട്. സ്ഥലം മാറി പോയവർക്ക് പകരം നിയമനമില്ല. കഴിഞ്ഞ 10 വര്‍ഷം കൃത്യമായി പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ആശുപത്രിയുടെ ഒപി പ്രവര്‍ത്തന സമയം ചുരുക്കി. ആശുപത്രികളിൽ മരുന്ന് ക്ഷാമവുമുണ്ട്. ജില്ലയിലെ താലൂക്ക് ആശുപത്രികളിലും മിക്ക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതുകാരണം ഉച്ചക്കുശേഷമുള്ള ഒപി പ്രവർത്തനം പലയിടത്തുമില്ല. മഴക്കാലമായതിനാൽ പകർച്ചപ്പനി, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ട് നൂറുകണക്കിന് സാധാരണക്കാരായ രോഗികളാണ് നിത്യേന സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. ഇവർക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കാൻ ബാധ്യതയുള്ള സർക്കാർ ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം മികച്ച നിലയിൽ പ്രവർത്തിച്ചുവന്ന പൊതുജനാരോഗ്യ മേഖലയെയാണ് അധികാരത്തിലേറി ഏതാനും മാസങ്ങൾക്കുള്ളിൽ യുഡിഎഫ് സർക്കാർ ഇൗ നിലയിൽ എത്തിച്ചത്. ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം രാജഗോപാലൻ പ്രസ്താവനയിൽ പറഞ്ഞു.









0 comments