'ഗാസ സമാധാന പദ്ധതി' തള്ളി ഇസ്രയേൽ; ഹമാസ് കീഴടങ്ങാതെ സൈന്യം പിന്മാറില്ല

ടെൽ അവീവ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് പൂർണമായും ആയുധം വെച്ചു കീഴടങ്ങാതെ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ഇസ്രയേൽ പ്രധാനമന്ത്രി നിലപാട് പരസ്യമാക്കിയത്.
ഹമാസിനെ ആയുധമുക്തമാക്കുന്നത് വരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിന്മാറില്ല, എന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിന് എതിരെയുള്ള പ്രതിരോധ നടപടികളും സൈനിക ആക്രമണങ്ങളും തുടർന്നും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ ബോർഡ് ഓഫ് പീസ് രൂപീകരിച്ച 15 ഇന പദ്ധതിയിലൂടെ ഹമാസിനെയും മറ്റ് പോരാളി സംഘങ്ങളെയും ആയുധമുക്തമാക്കാൻ ധാരണയിലെത്തിയതായി കഴിഞ്ഞ മാസം യുഎസ് പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേൽ സൈന്യം ആക്രമണങ്ങൾ അവസാനിപ്പിച്ച് ഗാസയിൽ നിന്ന് പിന്മാറിയാൽ മാത്രമേ ആയുധങ്ങൾ കൈമാറൂ എന്ന് ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ താത്കാലിക വെടിനിർത്തൽ നിലവിൽ വന്നിരുന്നെങ്കിലും ഇസ്രയേൽ ഗാസയിൽ തുടർച്ചയായി വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും നടത്തിവരികയാണ്.
ട്രംപിന്റെ പദ്ധതിയിൽ ഇസ്രയേൽ സൈനിക പിന്മാറ്റം, ഗാസയുടെ പുനർനിർമാണം, ഹമാസിന്റെ ആയുധമെടുക്കൽ ഒഴിവാക്കൽ തുടങ്ങിയ ഘട്ടങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇസ്രയേലിൽ ഒക്ടോബർ 27ന് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ സമ്മർദ്ദവുമാണ് ഇത്തരമൊരു കടുത്ത നിലപാടിലേക്ക് ഇസ്രയേലിനെ നയിച്ചതെന്നാണ് വിലയിരുത്തൽ. വലതുപക്ഷ കക്ഷികളിൽ നിന്നുള്ള ഇറ്റാമർ ബെൻ ഗ്വിറിനെപ്പോലുള്ള നേതാക്കൾ ഈ പദ്ധതി പൂർണ്ണമായും നിരസിച്ചിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിനായുള്ള ചർച്ചകൾ തുടരുകയാണെന്നും, ഘട്ടംഘട്ടമായുള്ള പരിശോധനകളിലൂടെ മാത്രമേ സൈനിക പിന്മാറ്റം നടപ്പിലാക്കൂ എന്ന് ഇസ്രയേലിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ട്രംപിന്റെ സമാധാന സമിതി പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് വ്യക്തമാക്കി.









0 comments