പ്രാണനാണ് അനിരുദ്ധിന് ഫുട്‌ബോൾ
പന്തുരുളും ഇനി ചക്രക്കസേരക്കുചുറ്റും

അനിരുദ്ധ് 2022 ലെ ലോകകപ്പ് ഫുട്‌ബോൾ കാണാൻ ഖത്തറിൽ എത്തിയപ്പോൾ (ഫയൽചിത്രം)
പി പ്രകാശൻ
Published on Jun 12, 2026, 02:00 AM | 1 min read
കാസർകോട്
‘‘ഇഷ്ട ടീമായ അർജന്റീന ഇത്തവണയും കപ്പ് ഉയർത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒന്പതു പുതുതാരങ്ങൾ ടീമിലുണ്ട്. മെസി കഴിഞ്ഞാൽ നിക്കോ പാസാണ് ഞാൻ നോക്കിക്കാണുന്ന കളിക്കാരൻ. ചെറിയ ആശങ്ക ഡിഫൻസിനെക്കുറിച്ചാണ്. ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടാമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർക്ക് ഇൗ സീസൺ അത്ര നല്ല ഫോമിലല്ലായിരുന്നു. എങ്കിലും ഇൗ ലോകകപ്പിൽ അവർ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഇൗ ലോകകപ്പിലെ ആദ്യ നാല് ടീമുകളായി കണക്കാക്കുന്നത് അർജന്റീന, സ്‌പെയിൻ, ഫ്രാൻസ്, ബ്രസീൽ എന്നിവയാണ്’’. അനിരുദ്ധ് ലോകകപ്പ് ഫുട്‌ബോൾ പ്രതീക്ഷകൾ പങ്കുവയ്‌ക്കുകയാണ്. ഫുട്‌ബോളിനെക്കുറിച്ച് ആഴത്തിൽ പഠിച്ച അവൻ ഓരോ ടീമിന്റെയും ശക്തി ദൗർബല്യങ്ങൾ വ്യക്തമായി വീശദീകരിക്കും. സെറിബ്രൽ പാൾസിയെ അതിജീവിച്ച് ജീവിതം സന്തോഷത്തിന് വഴിമാറി മുന്നോട്ടുപോവുന്ന കെ വി അനിരുദ്ധ് എറണാകുളം കളമശേരിയിലെ വീട്ടിൽ ലോക കപ്പ് ലഹരിയിലാണ്. ജീവിതം വീൽചെയറിലായപ്പോഴാണ് അനിരുദ്ധ് പ്രാണനെപ്പോലെ പ്രണയിച്ച് ഫുട്‌ബോളിനെയും വായനയെയും ഒപ്പം കൂട്ടിയത്. ഇത്തവണ എല്ലാ മത്സരവും കാണണമെന്നുതന്നെയാണ് അവന്റെ ആഗ്രഹം. കഴിഞ്ഞ ലോകകപ്പിന് രക്ഷിതാക്കൾക്കൊപ്പം അവൻ ഖത്തറിലെത്തി. അർജന്റീന– മെക്‌സിക്കോ, പോർച്ചുഗൽ – ഘാന മത്സരം നേരിൽ കണ്ടു. തന്റെ ഇഷ്ടതാരം മെസ്സിയെ നേരിൽ കണ്ടത് അനിരുദ്ധിന് അവിസ്‌മരണീയ അനുഭവം. ആറ് ദിവസം ഖത്തറിലുണ്ടായി. ഫുട്‌ബോൾ, ക്രിക്കറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 300 ലേറെ പുസ്‌കങ്ങൾ അനിരുദ്ധ് ഇതിനകം വായിച്ചുകഴിഞ്ഞു. ലയണൽ മെസ്സിയുടെ കടുത്ത ആരാധകനായ അനിരുദ്ധ് കരിന്തളം തലയടുക്കത്തെ ഗോപകുമാർ കൊളങ്ങാട്ടിന്റെയും കെ വി ധന്യയുടെയും മകനാണ്. സെറിബ്രൽ പാൾസിക്കാരനായ മകന്റെ ജീവിതം വീൽചെയറിൽ ഒതുങ്ങരുതെന്ന ദൃഢനിശ്‌ചയത്തോടെ എന്തിനും ഒപ്പമുള്ള മാതാപിതാക്കളാണ് അവന്റെ എറ്റവും വലിയ കരുത്ത്. ആലുവയിലെ എൻഎഡി കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് പത്താം ക്ലാസ് പരീക്ഷ 81 ശതമാനം മാർക്കോടെ അനരുദ്ധ് വിജയിച്ചു. 11 –ാം ക്ലാസ്സിൽ ചേർന്നിട്ടില്ല. ഒരു വർഷം പഠനത്തിൽനിന്ന് അവധിയെടുക്കാനാണ് തീരുമാനം. വായന, യാത്ര എന്നിവയ്‌ക്കായി ചിലവഴിക്കും.









0 comments