ഇരിക്കൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 16 പേർക്കെതിരെ എഫ്ഐആർ

ശ്രീകണ്ഠപുരം
യുഡിഎഫ് ഭരിക്കുന്ന ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ലീഗ് - കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്ഐആർ. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി (2) ന്റെ ഉത്തരവുപ്രകാരമാണ് ഇരിക്കൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കമ്പിൽ സ്വദേശിയായ മദീന മൻസിൽ പി പി ഷമീറിന്റെ പരാതിയിലാണ് കേസ്. ബാങ്ക് പ്രസിഡന്റായിരുന്ന നിലവിലെ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ മുഹമ്മദ്, ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യു പി അബ്ദുറഹ്മാൻ, മറ്റു ഭരണസമിതി അംഗങ്ങൾ. ബാങ്ക് ജീവനക്കാർ ഉൾപ്പെടെ 16 ആളുകളാണ് പ്രതികൾ. രണ്ട് പരാതികളാണ് ബാങ്ക് ജീവനക്കാർക്കെതിരെയും ബാങ്ക് ഭരണസമിതി അംഗങ്ങൾക്കെതിരെയും ഷമീർ നൽകിയത്. ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ അധിക പലിശ നൽകാമെന്നുപറഞ്ഞ് വഞ്ചിച്ചുവെന്നാണ് പരാതി. വിശ്വാസവഞ്ചനയുടെയും സാമ്പത്തിക തട്ടിപ്പിന്റെയും തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഒന്നാമത്തെ കേസിൽ 16 ലക്ഷം രൂപയും രണ്ടാമത്തെ കേസിൽ 30.05 ലക്ഷം രൂപയുടെയും തട്ടിപ്പ് നടത്തിയതയാണ് കേസ്. 16 ലക്ഷം നഷ്ടപ്പെട്ട കേസിൽ ബാങ്ക് സെക്രട്ടറി പി വി മനീഷ്, ജീവനക്കാരായ ഉമേഷ്, ഷംസീർ, നിധിൻ, അജിത എന്നിവരും പ്രതികളാണ്. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് ഭരണസമിതി രാജിവച്ചിരുന്നു. നിലവിൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. നേരത്തെ പി വി മനീഷിനെ 2025 മെയ് 28 ന് ഭരണ സമിതി സസ്പെൻഡ് ചെയ്‌തിരുന്നു. 1.5 കോടി രൂപയുടെ പണയസ്വര്‍ണം തിരുമറി നടത്തിയതായും അഞ്ച് കോടിയിലധികം നിക്ഷേപത്തുക ക്രമക്കേടും നടത്തിയെന്നുമാണ് ആദ്യം കണ്ടെത്തിയത്. നിക്ഷേപകര്‍ക്ക് പണം ലഭിക്കാതായതോടെയാണ് ബാങ്കിലെ ക്രമക്കേട് പുറംലോകമറിഞ്ഞത്.










0 comments