കൈതക്കാട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

കൈതക്കാട് മഹ്യൂബ വേസ്റ്റ് മാനേജ്മെന്റ് സ്ഥാപനം തീപിടിച്ചപ്പോൾ തീയണക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു

സ്വന്തം ലേഖകൻ
Published on Mar 26, 2026, 02:00 AM | 1 min read
ചെറുവത്തൂർ
കൈതക്കാട് പ്രവർത്തിക്കുന്ന മഹ്യൂബ വേസ്റ്റ് മാനേജ്മെന്റ് സ്ഥാപനം തീപിടിച്ച് പൂർണമായും കത്തി നശിച്ചു. പകൽ 2.30 ഓടെയാണ് തീ പിടിത്തം ഉണ്ടായത്. തൊഴിലാളികൾ തൊഴിൽചെയ്യുന്നതിനിടെ യന്ത്രഭാഗത്തിൽനിന്ന് തീ പടരുന്നത് ശ്രദ്ധയിപ്പെട്ടതിനെതുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം രക്ഷാ പ്രവർത്തനവും നടത്തി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ശേഖരിച്ച് സംസ്കരിച്ച് റിസൈക്ലിങ് കമ്പനിയിലേക്ക് അയക്കുകയാണ് ഇവിടെനിന്ന് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി വിഷപ്പുക വ്യാപിച്ചതിനാൽ തൊട്ടടുത്ത് വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി. ഇതിനോട് തൊട്ടു തന്നെയാണ് 25 ഏക്കറോളം വിസ്തീർണമുള്ള കുളങ്ങാട്ട് മല സ്ഥിതി ചെയ്യുന്നത്. വേനൽക്കാലമായതിനാൽ മലയിലെ കുറ്റിക്കാടുകളും മരങ്ങളിൽ പലതും കരിഞ്ഞുണങ്ങി കിടക്കുകയാണ്. ഇതും വലിയ ആശങ്കയ്ക്ക് ഇടയാക്കി. മലയിലേക്ക് തീ പടരാതിരിക്കാൻ സംഭവ സ്ഥലത്ത് ആദ്യം എത്തിയ അഗ്നിരക്ഷാ സേന ഇവിടെ മലയുടെ അരികിൽ വെള്ളം നനച്ച് വാട്ടർ ബാരിക്കേട് തീർത്തിരുന്നു. പെരിങ്ങോം, പയ്യന്നൂർ, ചീമനി, തൃക്കരിപ്പൂർ, ചീമേനി, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ ആറോളം അഗ്നിരക്ഷാ നിലയങ്ങളിലെ ഒമ്പതോളം ഫയർ എൻജിനുകൾ എത്തിയാണ് ജില്ല ഫയർ ഓഫിസറുടെ നേതൃത്വത്തിൽ തീ അണച്ചത്. അതിനിടയിൽ ഫയർ എൻജിനുകളിൽ വെള്ളം തീർന്നതും തീ അണക്കുന്നത് വൈകാൻ കാരണമായി. പിന്നീട് സമീപ പ്രദേശങ്ങളിലെ കുളങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ചു വന്നാണ് വീണ്ടും തീ അണക്കാൻ തുടങ്ങിയത്. ജില്ലയിലെ വിവിധ വിവിധ പഞ്ചായത്തുകൾ, നഗരസഭ എന്നിവടങ്ങളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇവിടെ എത്തിച്ച് തരം തിരിച്ച് സംസ്കരിച്ച് ഡൽഹി, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലെ റീ സൈക്ലിങ് കമ്പനികളിലേക്കാണ് കയറ്റി അയക്കുന്നത്. പെരുന്നാളിനോട് അനുവദിച്ച് കമ്പനിയിലെ തൊഴിലാളികൾ നാട്ടിലേക്ക് പോയതിനാൽ ടൺ കണക്കിന് സംസ്കരിച്ചതും, സംസ്കരിക്കാത്തതുമായ മാലിന്യങ്ങൾ ഇവിടെയുണ്ടായിരുന്നു. രാത്രി വൈകിയോളവും തീ പടരാതിരിക്കാനും കൂടുതൽ ദുരന്തങ്ങൾ ഉ്ണ്ടാകാതിരിക്കാനുമുള്ള സൗകര്യങ്ങൾ രക്ഷാ സേന നടത്തിയിട്ടുണ്ട്. ഒന്നരേക്കോടിയുടെ യന്ത്ര ഭാഗങ്ങളും മൂന്നരക്കോടിയോളം വില വരുന്ന പ്ലാസ്‌റ്റിക് അനുബന്ധ സാധനങ്ങളും കത്തിനശിച്ചെന്നാണ് പ്രാധമിക നിഗമനം. യു കെ കുഞ്ഞബ്‌ദുള്ളയുടെ ഉടമസ്ഥതയിലുള്ള ഇൗ സ്ഥാപനത്തിന് വേസ്‌റ്റ്‌മാനേജ്‌മെന്റിന്റെ നിരവധിയംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.











0 comments