മഴ ചതിച്ചു; പ്രതീക്ഷയറ്റ് റംബൂട്ടാൻ കർഷകർ

പി കെ രമേശൻ
Published on Jun 26, 2025, 03:00 AM | 1 min read
ഭീമനടി
കാലാവസ്ഥയിലെ മാറ്റം റംബൂട്ടാൻ കർഷകരെയും ചതിച്ചു. മൂപ്പ് എത്താറായ കായ്കൾ കൂട്ടത്തോടെ കൊഴിഞ്ഞുവീഴുന്നത് കർഷകരുടെ പ്രതീക്ഷ ഇല്ലാതാക്കുന്നു. ഈ വർഷം സാധരണയിൽ കവിഞ്ഞ വിളവായിരുന്ന ഉണ്ടായിരുന്നത്. റംബൂട്ടാൻ മരങ്ങൾ നിറയെ പൂത്ത് നിൽക്കുന്നത് കർഷകരെ സന്തോഷിപ്പിച്ചു. ഡിസംബറിൽ പ്രതീക്ഷിക്കാതെയുണ്ടായ മഞ്ഞും കുളിരും മരങ്ങളെ നിറയെ പൂക്കാനും കായ്ക്കാനും സഹായിച്ചു. എന്നാൽ പ്രതീക്ഷിക്കതെയെത്തിയ മഴ തിരിച്ചടിയായി. സാധരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് റംബൂട്ടാൻ കായ് മൂക്കുകയും പഴങ്ങളാകുകയും ചെയ്യുക. മൂത്ത് വരുന്നതുവരെ മഴ ഈ കൃഷിയ്ക്ക് വില്ലനാണ്. മൂത്ത് കഴിഞ്ഞ് വരുന്ന മഴ ദോഷമല്ല. ഈ വർഷമാകട്ടെ കായ്ക്കാൻ നല്ല കാലാവസ്ഥ ഉണ്ടായപ്പോഴും അത് അനുഭവിക്കാൻ അപ്രതീക്ഷിതയെത്തിയ മഴ അനുവദിച്ചില്ല. മെയിൽ തന്നെ മഴ ശക്തമായതോടെ കായ്കളെല്ലാം മൂപ്പെത്താതെ കൊഴിഞ്ഞുവീണു. ഏറ്റവും കൂടിയ വിളയാണ് കർഷകർ പ്രതീക്ഷിച്ചതെങ്കിലും നിരാശയായിരുന്നു ഫലം. വിദേശിയായ റംബൂട്ടാന് കേരളത്തിന്റെ കാലാവസ്ഥ അനുയോജ്യമായതിനാൽ ജില്ലയിൽ കുറെ കർഷകർ ഈ കൃഷിയെ നടത്തുന്നുണ്ട്. തെളിച്ചമുള്ള ഭൂമിയിൽ മറ്റു കൃഷിയോടൊപ്പം റംബൂട്ടാനും പരീക്ഷിച്ചു. മൂന്ന് വർഷം കൊണ്ട് കായ്ഫലം തരുന്ന കൃഷി വളരെ ലാഭകരമായിരുന്നു. ഒരു മരത്തിൽ നിന്ന് സാധാരണ കൃഷിയിൽ 25 മുതൽ 30 കിലോവരെ കിട്ടുന്നുണ്ട്. ഒരു ഏക്കറിൽ 70 മുതൽ 100 വരെ ചെടികൾ നടാം. നല്ല വിലയും വിപണിയിലുണ്ട്. എന്നാഇ ഈ വർഷം റംബൂട്ടാൻ കർഷകരുടെ പ്രതീക്ഷകളെല്ലാം തകർത്തു.










0 comments