ചെമ്മട്ടം വയലില്‍ ഗതാഗതം ദുഷ്കരം
ചെളിപ്പാതയായി അടിപ്പാത

ചെളിയില്‍ പുതഞ്ഞ ചെമ്മട്ടംവയലിലെ അടിപ്പാത
കാഞ്ഞങ്ങാട്
ചെമ്മട്ടം വയലില്‍ അടിപ്പാതയിൽ വെള്ളംകെട്ടിക്കിടന്നും ചെളിനിറഞ്ഞും യാത്ര ദുഷ്‌കരമായി. ഇരുചക്രവാഹനങ്ങള്‍ അടക്കം തെന്നിവീഴുന്നത് പതിവായി. കാഞ്ഞങ്ങാട്ടുനിന്ന് ചെമ്മട്ടംവയല്‍ വഴി മടിക്കൈയിലേക്കും തിരിച്ചും ബസ് സര്‍വീസുകളുമുണ്ട്. ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളുടെ ടയറുകൾ ചെളിയിൽ താഴ്‌ന്നുപോകുന്നും നിത്യസംഭവമായി. കാൽനടയാത്രക്കാർക്കും വലിയ ദുരിതമായി. അടിപ്പാതക്ക് സമീപത്ത് ഓവുചാലിന്റെ നിര്‍മാണം ആരംഭിച്ചിട്ട് മാസങ്ങളായി. ഇതുവരെ പണി പൂര്‍ത്തിയായിട്ടില്ല. കനത്ത മഴ വരുന്പോള്‍ കിഴക്കുഭാഗത്തെ റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് അടിപ്പാതയിലേക്കാണ് എത്തുന്നത്. വെള്ളത്തോടൊപ്പം ചെളിയും അടിഞ്ഞുകൂടുന്നു. ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ല. കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും വെള്ളം കുത്തിയൊലിക്കുന്നതിനാല്‍ ദേശീയപാതയുടെ രണ്ടുഭാഗത്തുമുള്ള സര്‍വീസ് റോഡും തകര്‍ന്നിട്ടുണ്ട്. കിഴക്കുവശത്തെ റോഡില്‍നിന്ന് അടിപ്പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓവുചാല്‍ നിര്‍മാണത്തിനെടുത്ത കുഴി അപകടഭീഷണി ഉയര്‍ത്തുകയാണ്. വാഹനങ്ങള്‍ സര്‍വീസ് റോഡിന്റെ ഇടതുവശത്തേക്ക് വെട്ടിക്കുന്പോള്‍ നേരിയ അശ്രദ്ധ സംഭവിച്ചാല്‍പോലും ഓവുചാല്‍ കുഴിയിലേക്ക് വീഴും. ഓവുചാൽ നിർമാണം ഇഴയുന്നതിൽ ദേശീയപാത കരാര്‍ കന്പനിക്കെതിരെ പ്രതിഷേധം ശക്തമാണ്.










0 comments