എം വി ജയരാജൻ ആശാലതയുടെ വീട് സന്ദർശിച്ചു

ആശാലതയുടെ അതൃകുഴിയിലെ വീട്ടിലെത്തി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ മക്കളായ യദുകൃഷ്ണൻ, ആഗ്നേയ് എന്നിവരെ ആശ്വസിപ്പിക്കുന്നു
കാസർകോട്
പ്രതികാര നടപടിയെന്നോണം സെക്ഷൻ മാറ്റിയതിൽ മനംനൊന്ത് ജീവനൊടുക്കിയ കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലർക്ക് ആശാലതയുടെ നെല്ലിക്കട്ട അതൃകുഴിയിലെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആശാലതയുടെ അമ്മ ശശികല, അച്ഛൻ കുമാരൻ, ഭർത്താവ് അജയൻ എന്നിവരോട് സംസാരിച്ചു. മക്കളായ യദുകൃഷ്ണൻ, ആഗ്നേയ് എന്നിവരെയും ആശ്വസിപ്പിച്ചു. എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിൽനിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയശേഷം മാനസിക പ്രയാസം അനുഭവിക്കുന്നതായും ഓഫീസിൽ ഒറ്റപ്പെടൽ ഉള്ളതായും ആശാലത സൂചിപ്പിച്ചിരുന്നതായി ഭർത്താവ് അജയൻ പറഞ്ഞു. മരണത്തിൽ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത, കുഴഞ്ഞുവീണ് മരിച്ച ചൊക്ലി സ്വദേശി ആർ ദീപലേഖ, എൻജിഒ അസോസിയേഷൻ നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഹൃദയാഘാതം വന്ന് സിസിയുവിലായ കണ്ണൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഡോക്ടർ രാധാമണി തുടങ്ങിയവർ സ്ഥലംമാറ്റ ഭീകരതയുടെ ഇരകളാണ്. ഇവരെക്കൂടാതെ വിവിധ വകുപ്പുകളിലായുള്ള 20000ലധികം ജീവനക്കാരെയും യുഡിഎഫ് സർക്കാർ തലങ്ങുംവിലങ്ങും മാറ്റി ദ്രോഹിച്ചു എന്ന് എം വി ജയരാജൻ പറഞ്ഞു.










0 comments