ഇവരുടെ വിയർപ്പിലുതിരും നന്മയുടെ തെളിനീർ

മുന്നാട് കമ്മാളംകയയിലെ അപ്പക്കുഞ്ഞിയുടെ വീടിന് സമീപം കുടിവെള്ളത്തിനായി കുളം നിർമിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ
ഡി വിൻലാൽ
Published on Mar 15, 2025, 02:30 AM | 1 min read
മുന്നാട്
‘‘വെള്ളം കണ്ടേ അടങ്ങൂ, അല്ല പിന്നെ’’ ഈ തൊഴിലുറപ്പ് തൊഴിലാളികളുടെ ടാസ്‌കിന് പിന്തുണയായി ഒരുനാടും ഒപ്പമെത്തിയപ്പോൾ മുന്നാട് കമ്മാളംകയയിലെ അപ്പക്കുഞ്ഞിയുടെ ആത്മവിശ്വാസമേറി. തെളിനീർ കിട്ടാതിരിക്കില്ല. അപ്പക്കുഞ്ഞിയുടെ വീടിന് സമീപം കുടിവെള്ളത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ കുളം കുഴിക്കൽ തുടങ്ങിയിട്ട് ഒന്നര മാസം കഴിഞ്ഞു. അഞ്ച് മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലും കുഴിക്കാനാണ് തൊഴിലുറപ്പ് പദ്ധതി എസ്റ്റിമേറ്റ് പ്ലാൻ. ഏഴുമീറ്റർ ആഴത്തിൽ എത്തിയപ്പോൾ കിട്ടിയത് കരിങ്കല്ല്. പദ്ധതി പ്രകാരമുള്ള 347 തൊഴിൽ ദിനവും പൂർത്തിയായി. വെള്ളം കിട്ടാത്തിനാൽ കൂലി നൽകി കരിങ്കല്ല് പൊട്ടിക്കാൻ അസുഖബാധിതനായ അപ്പക്കുഞ്ഞിയുടെ നിർധന കുടുംബത്തിന് കഴിയില്ല. ശാരീരിക വെല്ലുവിളി നേരിടുന്ന മകൻ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനം ബീഡി തെറുപ്പിൽ നിന്നും അപ്പക്കുഞ്ഞിയുടെ ഭാര്യ ജാനകിക്ക് കിട്ടുന്ന തുച്ഛ വേതനം. ജലജീവൻ മിഷനിൽ നിന്നും കിട്ടുന്ന വെള്ളമാണ് നിലവിൽ ഉപയോഗിക്കുന്നത്. ബേഡഡുക്ക പഞ്ചായത്ത് എൻആർഇജി യൂണിയന്റെ നേതൃത്വത്തിലാണ് ശ്രമദാനമായി ഇപ്പോൾ പണി നടക്കുന്നത്. പത്തിലധികം സ്ത്രീ തൊഴിലാളികൾ കരിങ്കല്ല് പൊട്ടിക്കാനെത്തുന്നുണ്ട്. “ഒരു കുടം വെള്ളമെങ്കിലും നേടി ഈ കുടുംബത്തിന്റെ ആഗ്രഹം സഫലമാക്കണമെന്നുണ്ട്, ഞങ്ങൾ ആ പ്രയത്നത്തിലാണ്’ യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗം കെ നളിനി പറഞ്ഞു. തൊഴിലുറപ്പ് മേറ്റ് വിജയകുമാരിയുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്.










0 comments