പശുവാണ് ജീവനാണ്, ജീവിതവും

ക്ഷീരകർഷക പുരസ്‌കാരം നേടിയ സി എം കല്യാണി ഭർത്താവ് കെ രാമനൊപ്പം പശുത്തൊഴുത്തിൽ
എ കെ രാജേന്ദ്രൻ
Published on Jan 17, 2026, 02:30 AM | 1 min read
രാജപുരം
ജീവിതം വഴിമുട്ടിയപ്പോൾ പശുവിനെ വളർത്താൻ തുടങ്ങിയതാണ് തായന്നൂർ എണ്ണപ്പാറയിലെ വലിയവീട്ടിൽ കല്യാണി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തുടങ്ങിയ പശുവളർത്തൽ കല്യാണിയുടെ വീട്ടിലേക്ക് സംസ്ഥാന ക്ഷീര കർഷക പുരസ്‌കാരം എത്തിച്ചിരിക്കുകയാണ്. ജില്ലയിലെ പട്ടികവർഗമേഖലയിലെ ഏറ്റവും മികച്ച ക്ഷീരകർഷകയ്‌ക്കുള്ള പുരസ്‌കാരമാണ് കല്യാണി നേടിയത്. ഭർത്താവ് കെ രാമന്റെ പിന്തുണയിൽ ആരംഭിച്ച പശുവളർത്തൽ ഘട്ടംഘട്ടമായി വിപുലീകരിച്ചു. കല്യാണിയും ഭർത്താവ് ചേർന്നാണ് പുല്ല് അരിയുന്നതും തീറ്റ കൊടുക്കുന്നതും കറവയുമെല്ലാം. കൂലിക്കാരില്ല. മുൻ വർഷം 18,423 ലിറ്റർ പാലാണ് എണ്ണപ്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അളന്നത്. 10 പശുവിനെവരെ പോറ്റിയെങ്കിലും ഇപ്പോൾ കറവയുള്ളത് ആറ് പശുക്കൾക്ക് മാത്രമാണ്. 2006 ലാണ് വായ്‌പയെടുത്ത് പശുവിനെ വാങ്ങിയത്. പിന്നീട് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ക്ഷീര വകുപ്പിന്റെയും പട്ടികവർഗ വകുപ്പിന്റെയും സാമ്പത്തിക സഹായത്തോടെ പശു വളർത്തൽ വിപുലീകരിച്ചു. 80 ലിറ്റർ പാലുവരെ ഒരു ദിവസം അളന്നിരുന്നു.










0 comments