പച്ചമലയാളം കോഴ്സ്
111 പേർ പരീക്ഷയെഴുതി

കാസർകോട്
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ച മലയാളം അടിസ്ഥാന കോഴ്‌സിന്റെ പൊതുപരീക്ഷയിൽ ജില്ലയിൽ 111 പേർ പങ്കെടുത്തു. നാല് സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. പരീക്ഷയെഴുതിയവരിൽ 90 പേർ സ്‌ത്രീകളായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷൻ കോഡിനേറ്റർ അബ്ദുൾ റഷീദ് ചോല ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങൾ സന്ദർശിച്ചു. മലയാളം മീഡിയത്തിൽ പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കുമായി നടത്തുന്ന കോഴ്സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാന്‍സ്ഡ് കോഴ്‌സ് എന്നിങ്ങനെയാണ് കോഴ്‌സ് വിഭാവനം ചെയ്തത്. അടിസ്ഥാന കോഴ്സിന്റെ പരീക്ഷയാണ് ഇപ്പോൾ നടന്നത്. ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതിയത് മഞ്ചേശ്വരം എസ്എ ടിഎച്ച്എസ്സിലാണ്. 32 പേർ. കാസർകോട് ബിഇഎം എച്ച്എസ്എസിൽ 31 പേരും മുള്ളേരിയ ജിവിഎച്ച്എസ്എസ്സിൽ 30 പേരും കലിയൂർ സെന്റ് ജോസഫ് യുപി സ്‌കൂളിൽ 18 പേരും പരീക്ഷയെഴുതി. രാവിലെ 10 മുതൽ 12 വരെ എഴുത്തുപരീക്ഷയും ഉച്ചയ്ക്കുശേഷം വൈവയും നടന്നു. പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാകോഴ്‌സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താംക്ലാസ് മലയാളപഠനം നിര്‍ബന്ധമായതിനാലാണ് കോഴ്‌സിന്റെ പരിഷ്‌കരണം നടത്തിയത്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് അടിസ്ഥാന കോഴ്സിന്റെ ക്ലാസുകള്‍. അടിസ്ഥാനകോഴ്സ് വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ്ഡ് കോഴ്‌സില്‍ ചേരാം. അടിസ്ഥാന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഇപ്പോൾ നടക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്.










0 comments