ആശാലതയുടെ മരണം ആശങ്കാജനകം: മഹിളാ അസോസിയേഷൻ

കാസർകോട് യുഡിഎഫ് സർക്കാർ വന്നശേഷം പ്രതികാര നടപടിയുടെ ഭാഗമായി സെക്ഷൻ മാറ്റിയതിനെ തുടർന്നുള്ള മനോവിഷമം കാരണം കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് എ ആശാലത ജീവനൊടുക്കിയ സംഭവം ആശങ്കാജനകമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അധികാരത്തിന്റെ ഹുങ്കിൽ ജീവനക്കാരോട് ശത്രുതാമനോഭാവത്തോടെ പെരുമാറുന്ന നിലപാട് അംഗീകരിക്കാനാവില്ല. കലക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ ഭരണാനുകൂല സംഘടനാ നേതാക്കളുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്. വിശാല ഓഫീസ് സെക്‌ഷനിൽനിന്നാണ് അവരെ ഒറ്റപ്പെട്ട സെക്‌ഷനിലേക്ക് മാറ്റിയത്. ഇത് അവരിൽ കടുത്ത മാനസിക പ്രയാസം ഉണ്ടാക്കിയതായാണ് വ്യക്തമാവുന്നത്. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കലക്ടറേറ്റിലെ അക്ഷര ലൈബ്രറി പ്രസിഡന്റുമായിരുന്ന ആശാലത സംഘടനാ രംഗത്തും കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ അന്യായമായി സ്ഥലം മാറ്റിയും സെക്ഷൻ മാറ്റിയും ദ്രോഹിക്കുന്ന നിലപാട് അവസാനിപ്പിക്കണം. ആശാലതയുടെ മരണം വേദനാജനകവും ഞെട്ടിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ഉണ്ടാവണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments