ചുള്ളിമൂലയിൽ അനധികൃത ചെങ്കൽ ഖനനം
തടയുമെന്ന് നാട്ടുകാർ

മടിക്കൈ
മടിക്കൈ ചുള്ളിമൂലയിലെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ രംഗത്ത്. നൂറോളം കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശത്ത് ഒരു മാസത്തോളമായി വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് പാറ മുറിക്കുന്ന ജോലിയാരംഭിച്ചിട്ട്. പ്രദേശമാകെ പൊടിമയമാണ്. ലോഡ് കണക്കിന് ചെങ്കല്ലുകളാണ് ഇവിടെനിന്നും കയറ്റുന്നത്. കൃത്യമായ രേഖകളോ അനുമതിയോ ഇല്ലാതെയാണ് ഖനനം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തോടും പുഴയും കുന്നുകളും അടങ്ങിയ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ചെങ്കൽ ഖനനത്തോടെ നശിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. അധികൃതരുടെ ഒത്താശയോടെയാണ് ഖനനം നടത്തുന്നത്. 20 സെന്‍റിൽ ഖനനാനുമതി വാങ്ങി രണ്ടും മൂന്നും ഏക്കറിലാണ് ഖനനം. സർക്കാർ ഭൂമികളും മിച്ചഭൂമികളും കൈയേറ്റം നടത്തിയുള്ള ഖനനവും ഇവിടെ സജീവമാണ്. അമ്പലത്തുകര വില്ലേജിൽ ചുള്ളിമൂലയിൽ കണ്ണൂർ സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഖനനം തുടങ്ങിയത്. ഇതിന്റെ മറവിൽ റവന്യൂ ഭൂമിയിലും ഖനനം നടത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സിപിഐ എം ചുള്ളിമൂല ഒന്ന്, രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരായ പി ടി റനീഷ്, സി സത്യൻ, ലോക്കൽ കമ്മിറ്റി അംഗം പ്രസന്നൻ ചുള്ളിമൂല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. തിങ്കളാഴ്ച രാവിലെ നിരവധി ഖനന സ്ഥലത്ത് എത്തി. കുന്നിൻ ചെരുവിലെ അമ്പതിലധികം വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് പാറ ഇടുക്കിൽ നിന്നും വരുന്ന നീരുറവകളെയാണ്. വേനലിലും വറ്റാത്ത ഉറവകളിൽ പൈപ്പുകൾ സ്ഥാപിച്ച് വെള്ളം വീടുകളിലേക്കെത്തിക്കുന്നുണ്ട്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഖനനം താത്കാലികമായി നിർത്തിയിരിക്കയാണ്.










0 comments