നിർദേശങ്ങൾക്ക് പുല്ലുവില ഓർമയിൽ നടുക്കമായി നീലേശ്വരം വെടിക്കെട്ടപകടം

നീലേശ്വരം ‘എനിക്കൊന്നിനും ഓർക്കാൻ പറ്റുന്നില്ല... എന്റെ മനസിൽനിന്ന് ഇതിനി പോകില്ല.. ഉറങ്ങാൻപോലും പറ്റുമെന്ന് തോന്നുന്നില്ല’ തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമാണശാല സ്ഫോടനത്തിൽനിന്നും രക്ഷപ്പെട്ട തൊഴിലാളിയുടെ വാക്കുകളാണിത്. സമാന അവസ്ഥയാണ് ഒന്നരവർഷം കഴിയുമ്പോഴും നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ അപകടത്തിൽ പരിക്കേറ്റവരുടേയും രക്ഷപ്പെട്ടവരുടേതും. വെടിക്കെട്ട് അപകടത്തിൽ ആറുപേർ കൊല്ലപ്പെടുകയും 154 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവം നടന്ന് ഒന്നര വർഷം കഴിയുമ്പോഴും നടുക്കം മാറാതെ പരിക്കേറ്റവരും, മരിച്ചവരുടെ കുടുംബവും നെടുവീർപ്പിടുകയാണ്. 2024 ഒക്ടോബർ 29 ന് പുലർച്ചെ കളിയാട്ടത്തിനിടെയാണ് ദുരന്തം. ഇതിനെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ 154 പേരിൽ 95 പേരെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു, എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം പ്രസിഡന്റ് പടന്നക്കാട്ടെ റിട്ട. അധ്യാപകൻ ചന്ദ്രശേഖരൻ, സെക്രട്ടറി നീലേശ്വരം റിട്ട. എസ്ഐ കെ ടി ഭരതൻ, എ വി ഭാസ്‌കരൻ, തമ്പാൻ, ചന്ദ്രൻ, ബാബു, ശശി, വെടിമരുന്നിന് തീകൊളുത്തിയ രതീഷ്, കൊട്രച്ചാലിലെ കെ വി വിജയൻ എന്നിവർക്കെതിരെ കൊലപാതകം, നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കേസിൽപ്പെട്ട ഒമ്പതുപേരിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരിക്കേറ്റവരിൽ പലരും ഇന്നും തുടർചികിത്സയിലാണ്. കൈകാലുകൾ നിവർത്താൻ പറ്റാത്തവർ, വരിഞ്ഞുമുറുകിയ പൊള്ളലേറ്റ ഭാഗങ്ങൾ ജീവിതം ഇവരിൽ പലർക്കും നരകതുല്യമാണ്.









0 comments