ad
Deshabhimani

മഴവരുംമുമ്പേ പണി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍

പൊള്ളക്കടയുടെ ദുരിതമകറ്റാന്‍ നടപടി തുടങ്ങി

പൊള്ളക്കടയില്‍ സര്‍വീസ് റോ‍ഡ് നിര്‍മാണത്തിന് തുടക്കമായപ്പോള്‍
വെബ് ഡെസ്ക്

Published on Apr 17, 2026, 02:30 AM | 1 min read

പുല്ലൂര്‍

നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധം ഒടുവില്‍ ഫലം കാണുന്നു. ദേശീയപാതയുടെ പ്രവൃത്തി പാതിവഴിയിലായതിനെ തുടര്‍ന്ന് പൊള്ളക്കടയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ദേശീയപാത കരാര്‍ കന്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പുനരാരംഭിച്ചു. പൊള്ളക്കടയില്‍ സര്‍വീസ് റോഡ് നിര്‍മ്മാണത്തിനാണ് തുടക്കമായത്. പൊള്ളക്കട ഏന്പംകുണ്ടില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി തോട് ഭാഗികമായി നികത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മഴക്കാലത്ത് തോട്ടില്‍നിന്ന് വെള്ളം വയലിലേക്ക് കുത്തിയൊലിച്ച് നെല്‍കൃഷി നശിക്കുകയാണ്. നെല്‍കൃഷിയെ പ്രധാന ഉപജീവനമായി കാണുന്ന പ്രദേശത്തെ നിരവധി കര്‍ഷക കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. തോടിന്റെ ദുരവസ്ഥ കാരണം മഴക്കാലത്ത് പ്രദേശം മുഴുവന്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. സര്‍വീസ് റോഡ് നിര്‍മാണം കഴിഞ്ഞാലുടന്‍ തോട് മുഴുവന്‍ മണ്ണും നീക്കംചെയ്ത് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമുണ്ടാക്കുമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. മഴക്ക് മുന്പ് തന്നെ തോട് പൂര്‍വ സ്ഥിതിയിലാക്കണമെന്നും തോടിന് കുറുകെ നിലവിലുള്ള ഇരുന്പ് പാലം മാറ്റി കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്നും നാട്ടുകാര്‍ ദേശീയപാത അധികൃതരോടാവശ്യപ്പെട്ടു. പൊള്ളക്കടയില്‍ അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഏന്പം കുണ്ടുതോട് നവീകരണവും സര്‍വീസ് റോഡും അടിപ്പാതയും പൂര്‍ത്തിയായാല്‍ പൊള്ളക്കടയുടെ ദുരിതം പൂര്‍ണമായും അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home