മാനദണ്ഡവിരുദ്ധ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കണം

കാഞ്ഞങ്ങാട് മാനദണ്ഡവിരുദ്ധമായ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റ നടപടി അവസാനിപ്പിക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അറിഞ്ഞ നിമിഷം മുതൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. എല്ലാവിധ മാനദണ്ഡവും കാറ്റിൽ പറത്തി വിരമിക്കലിന് ഒരു മാസം ബാക്കിയുള്ളവരെ പോലും സ്ഥലംമാറ്റുകയാണ്. പുതിയ സർക്കാർ സത്യപ്രതിജ്ഞചെയ്തു അധികാരമേൽക്കുന്നതിന് മുമ്പുതന്നെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിത്തുടങ്ങി. തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുംമുമ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾതന്നെ ഭരണാനുകൂല സംഘടനകളുടെ കത്ത് പ്രകാരം സ്ഥലം മാറ്റിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ആയിരക്കണക്കിന് ജീവനക്കാരെ സ്ഥലം മാറ്റി. ഇടതു സംഘടനാ പ്രവർത്തകരെ തെരഞ്ഞു പിടിച്ചാണ് മുമ്പെങ്ങും ഇല്ലാത്ത വിധം സ്ഥലം മാറ്റുന്നത്. ഓൺലൈൻ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച വകുപ്പുകളിലും മാനദണ്ഡത്തിന് വിരുദ്ധമായി സ്ഥലം മാറ്റുകയാണ്. 10 വർഷം കേരളം ഭരിച്ച എൽഡിഎഫ് സർക്കാർ സിവിൽ സർവീസ് ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് സ്വീകരിച്ചത്. 3,15,515 നിയമനം എൽഡിഎഫ് സർക്കാർ നടത്തി. അരലക്ഷത്തോളം പുതിയ തസ്ത സൃഷ്ടിച്ചു. കെ-സ്മാർട്ട് അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാർ ഓഫീസുകൾ മെച്ചപ്പെട്ട ജനസേവന കേന്ദ്രങ്ങളാക്കിമാറ്റി. മാനദണ്ഡം കൃത്യമായി പാലിച്ചാണ് ഈ കാലങ്ങളിലെല്ലാം ജീവനക്കാരുടെ സ്ഥലംമാറ്റം നടത്തിയത്. വിവിധ വകുപ്പുകളിൽ ഓൺലൈനായി അപേക്ഷ ക്ഷണിക്കുകയും സമയ പരിധിക്കുള്ളിൽ കരട് സ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിക്കുകയും പരാതിയടക്കം പരിശോധിച്ച് അന്തിമ പട്ടിക പ്രകാരമാണ് സ്ഥലം മാറ്റം നടത്തിയത്. എന്നാൽ കഴിഞ്ഞ 10 വർഷമായി നിലനിന്ന ഓൺലൈൻ സ്ഥലം മാറ്റം കാറ്റിൽ പറത്തി പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണ് യുഡി എഫ് സർക്കാർ തുടക്കം മുതൽ സ്വീകരിച്ചു വരുന്നത്. ആരോഗ്യവകുപ്പിൽ ജില്ലാ നഴ്സിങ് ഓഫീസർമാരുടെ പ്രമോഷൻ നടപ്പിലാക്കിയതിന്റെ മറവിൽ കെജിഎൻഎ ജനറൽ സെക്രട്ടറിയെ തിരുവനന്തപുരത്തുനിന്ന് നിന്നും വയനാട്ടിലേക്ക് സ്ഥലം മാറ്റി. സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ നഴ്സിങ് ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോൾ 8 ജീവനക്കാർക്ക് മാത്രമാണ് പ്രമോഷൻ ലഭിച്ചത്. വനിതാ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലംമാറ്റം നൽകി നിയമിച്ചു. ഇതിനെതിരെ എഫ്എസ്ഇടിഒയുമായിചേർന്ന് പ്രക്ഷോഭം നടത്തുന്നതിനും നിയമവിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ നിയമ പരിരക്ഷ ഉറപ്പാക്കാനും സംഘടന മുൻകൈ എടുത്തിട്ടുണ്ട്. പ്രമേയത്തിൽ പറഞ്ഞു.











0 comments