ഓണം കളറാകും മടക്കരയിൽ ആശ്വാസച്ചാകര

ചെറുവത്തൂർ കടലിന്റെ മക്കൾക്ക് ഇത്തവണ ഓണം കളറാകും; ദുരിതത്തിന് അറുതിയായി മടക്കരയിൽ ആശ്വാസച്ചാകരയെത്തി. വള്ളവും വലയും നിറയെ വലിയ മത്തിയും അയലയുമാണ് കിട്ടിയത്. മടക്കര മീൻപിടിത്ത തുറമുഖത്തുനിന്ന് ചെവ്വ കടലിൽ ഇറങ്ങിയ വള്ളങ്ങൾക്കാണ് ചാകര. കനത്തമഴയും കടലേറ്റവുംമൂലം കടലിലിറങ്ങാൻ കഴിയാതിരുന്നതോടെ ട്രോളിങ് നിരോധനം പിൻവലിച്ച നാളുകളിലും കടലോരത്ത് വറുതിയായിരുന്നു. ചാകരക്കോളിൽ വള്ളങ്ങൾക്ക് വലിയ നെയ്‌മത്തിയും അയലയും ചെമ്മീനും ലഭിച്ചപ്പോൾ ബോട്ടുകൾക്ക് മോശമല്ലാത്തതരത്തിൽ ചെമ്മീനും മറ്റുപലതരം മീനുകളും ചെറുമീനുകളും കിട്ടി. വിവരമറിഞ്ഞ് ജില്ലയുടെ പല ഭാഗങ്ങത്തുനിന്നും അയൽ ജില്ലയിൽനിന്നും വലുതും ചെറുതുമായ മത്സ്യക്കച്ചവടക്കാർ തുറമുഖത്തെത്തി. വീട്ടിലെ ആവശ്യത്തിന് കുറഞ്ഞ വിലയ്ക്ക് നല്ല മത്തിയും അയലയും കിട്ടുമെന്ന പ്രതീക്ഷയിൽ പല ഭാഗങ്ങളിൽനിന്നും വാഹനങ്ങളിലും മറ്റുമായി ധാരാളം ജനങ്ങളും എത്തുന്നുണ്ട്. ഇതോടെ ഹാർബർ വീണ്ടും സജീവമായി. മടക്കര തുറമുഖത്ത് നൂറുകണക്കിന് യാനങ്ങൾ മീനുമായെത്തിയതോടെ തൊട്ടടുത്തും മടക്കര ടൗണിലുമെല്ലാമുള്ള ഹോട്ടലുകളിലും മീൻവിഭവങ്ങളും നിരന്നു. ഉച്ചയൂണിന് പലതരം വറുത്ത മീനും മീൻ കറിയും ലഭ്യമായി. മീൻ വഭവങ്ങൾ സുലഭമായതോടെ ഹോട്ടലുകളെ ആശ്രയിക്കുന്നവർക്കും ആശ്വാസമായി.










0 comments