സ്വപ് നങ്ങൾ കരതൊട്ട ഹാപ്പി ദ്വീപ്

പി മഷൂദ്
Published on Sep 14, 2025, 04:00 AM | 2 min read
വലിയപറമ്പ് ബോട്ടുകളുടെയും കടത്തുതോണിയുടെയും സമയക്രമം അനുസരിച്ച് ജീവിതത്തിലെ സമയം ക്രമീകരിച്ച രീതി മാറിയ ദ്വീപ് ജനതയുടെ സന്തോഷം വലിയപറന്പിൽ കാണാം. ബോട്ടിനെയും കടത്തുതോണിയെയും ആശ്രയിച്ച് കരപറ്റിയവർ തങ്ങളുടെ വാഹനങ്ങളിൽ ദ്വീപിലെത്തുന്നു. എല്ലാ സ്ഥലങ്ങളിലേക്കും റോഡ്. ദ്വീപിന്റെ മനോഹാരിത കാണാൻ നിറയെ സഞ്ചാരികൾ. 24 കിലോമീറ്റർ ദൂരമുള്ള സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതും വീതി കുറഞ്ഞതുമായ തീരദേശ പഞ്ചായത്തായ വലിയപറന്പിലെ ഓരോരുത്തരുടെയും മുഖത്ത് എല്ലാം അതിജീവിച്ച് സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതിന്റെ അളവറ്റ സന്തോഷമുണ്ട്. എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ വിവിധ പാലങ്ങൾക്കൊപ്പം പ്രാദേശിക വികസനത്തിൽ നിലവിലെ ഭരണസമിതി ഇടപെട്ടത്തിന്റെ ബഹുമുഖ നേട്ടം എല്ലാ വാർഡുകളിലുമുണ്ട്. സുഗമം, ദ്വീപ് യാത്ര റോഡില്ലാതിരുന്ന തയ്യിൽ സൗത്ത് കടപ്പുറം ഉൾപ്പെടെ എല്ലാമേഖലയും ഗതാഗത യോഗ്യമായി. തെക്കൻമേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കാൻ ബസ് സർവീസ് ഉടൻ ആരംഭിക്കും. മാവിലാക്കടപ്പുറം മുതൽ വലിയപറമ്പ് വരെ 10 കോടി രൂപ ചിലവിൽ മെക്കാഡം റോഡ് പ്രവൃത്തി ആരംഭിച്ചു. ഇടയിലെക്കാട് ബണ്ട് സൗന്ദര്യവൽക്കരണം, കൾവർട്ട് പാലം, വലിയപറമ്പ പാലം സൈറ്റ് വരെ മെക്കാഡം റോഡ്, പാലം പരിസരത്ത് പാർക്കിങ് സംവിധാനം എന്നിവക്ക് തുക വകയിരുത്തി. മാവിലാകടപ്പുറം, വലിയപറമ്പ് റോഡ് പാലങ്ങൾ യാഥാർഥ്യമായതോടെയാണ് വികസനത്തിന്റെ കുതിച്ചുചാട്ടം പഞ്ചായത്തിലുണ്ടായത്. ഇരുപാലങ്ങളും അനുവദിച്ചത് എൽഡിഎഫ് സർക്കാരുകൾ. കിഫ്ബി പദ്ധതിയിൽ മാടക്കാൽ, പടന്നക്കടപ്പുറം പാലങ്ങൾക്ക് 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സഞ്ചാരികളുടെ പറുദീസ പരിസ്ഥിതിയെയും സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ച് ദ്വീപിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി. വിദേശ നിക്ഷേപമുള്ള കമ്പനികൾ വരെ ദ്വീപിൽ ടൂറിസം സംരംഭങ്ങൾ തുടങ്ങുന്നു. ഏത് ആംഗിളിൽ ക്യാമറ വച്ചാലും കിടിലൻ സ്നാപ് കിട്ടുന്ന മനോഹരമായ പ്രകൃതി ഗ്രാമമായി വലിയപറമ്പ് മാറി. മാടക്കാൽ, വലിയപറമ്പ് ബീച്ച്, ഇടയിലെക്കാട് ബണ്ട്, കാവ്, മാവിലാകടപ്പുറം ഒരിയര പുലിമുട്ട് തുടങ്ങി നൂറുകണക്കിന് സഞ്ചാരകളെത്തുന്ന ഇടങ്ങളിലല്ലാം പഞ്ചായത്ത് സൗകര്യങ്ങളൊരുക്കി. ഹോംസ്റ്റേ സൗകര്യം വിപുലീകരിച്ചതിനൊപ്പം കായൽ വിഭവങ്ങൾ കോർത്തിണക്കിയ നാടൻ വിഭവങ്ങളും ഒരുക്കുന്നു. മാവിലാക്കടപ്പുറം ഒരിയരയിൽ രണ്ട് കോടിയുടെ വിനോദസഞ്ചാര പദ്ധതിയുമൊരുങ്ങുന്നു. ഒരിയര പുലിമുട്ടിൽ ടെയ്‌ക് എ ബ്രേക്ക് കെട്ടിടവും കോഫി സ്റ്റാളുമുണ്ട്. വികസന വെളിച്ചം മുഴുവൻ വാർഡുകളിലും ലൈൻ വലിച്ച് തെരുവ് വിളക്കുകൾ സ്ഥാപിച്ചതോടെ വെളിച്ചമണയാത്ത ദ്വീപായി. മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും, ലാപ്പ്ടോപ്പും, മത്സ്യ തൊഴിലാളികൾക്ക് ഐസ് ബോക്സ്, ലൈഫ് ജാക്കറ്റ്, വള്ളവും വലയും ഉൾപ്പെടെ നൽകി. ഹരിത കർമസേനക്ക് സ്വയംതൊഴിൽ സംരംഭമായി 3060 സ്റ്റീൽ പ്ലെയ്റ്റും സ്റ്റീൽ ഗ്ലാസും നൽകി. ഇടയിലെക്കാട് ബണ്ട് മുതൽ വടക്കേ ഭാഗം വരെ ഉപ്പുവെള്ളം കയറി കൃഷി നശിച്ച സ്ഥലത്ത് സംരക്ഷണ ഭിത്തിക്ക് 32 ലക്ഷം രൂപ അനുവദിച്ചു.










0 comments