സ്വന്തം നാട്ടിലെ 300 കിലോ മീനും 6000 ഓറഞ്ചുകളുമായി നോർവേ ടീം ഫുട്ബോൾ ലോകകപ്പിന്

നോർവെ ഫുട്ബോൾ ടീം ലോകകപ്പിന് മുൻപ് നടത്തിയ 'വൈക്കിംഗ്' ഫോട്ടോഷൂട്| Photo Credit : Norwegian Football Association
നോർത്ത് കരോലിന: നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഫിഫ ലോകകപ്പിന്റെ വൻവേദിയിലേക്ക് തിരിച്ചെത്തുന്ന നോർവേ ദേശീയ ഫുട്ബോൾ ടീം തങ്ങളുടെ തയാറെടുപ്പുകൾ കടുപ്പിക്കുന്നു.
അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് നൂറുകണക്കിന് കിലോഗ്രാം പരമ്പരാഗത നോർവീജിയൻ ഭക്ഷണസാധനങ്ങളാണ് ടീം അധികൃതർ എത്തിച്ചിരിക്കുന്നത്. ടൂർണമെന്റ് തയാറെടുപ്പുകളിൽ കളിക്കാരുടെ ഭക്ഷണക്രമത്തിനും പോഷകാഹാരത്തിനും നോർവേ ക്യാമ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്.
ഗ്രീൻസ്ബോറോയിലെ പരിശീലന ക്യാമ്പിലേക്ക് 300 കിലോഗ്രാം അറ്റ്ലാന്റിക് സാൽമൺ, വൈറ്റ് ഫിഷ് എന്നിവയും, നോർവേയുടെ പ്രശസ്തമായ 116 കിലോഗ്രാം 'ബ്രൂണോസ്റ്റ്', 6000 ഓറഞ്ചുകൾ എന്നിവയുമാണ് നോർവേ ടീം എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ 35 വർഷമായി ദേശീയ ടീമിനൊപ്പം പ്രവർത്തിക്കുന്ന ചീഫ് ഷെഫ് ആരോൺ എസ്പെലാൻഡ്, ടൂർണമെന്റ് അവസാനിക്കുമ്പോഴേക്കും എത്തിച്ച 300 കിലോ മീനും കളിക്കാരും സ്റ്റാഫും ചേർന്ന് പൂർണ്ണമായും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഷെഫുമാരടങ്ങുന്ന സംഘം 60-ലധികം വരുന്ന നോർവേ സംഘത്തിനായി ദിവസവും നാല് നേരം വീതമാണ് ഭക്ഷണം തയാറാക്കുന്നത്.
വിദേശത്ത് കളിക്കുമ്പോൾ പെട്ടെന്നുള്ള ഭക്ഷണമാറ്റം മൂലം കളിക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്ന അപകടസാധ്യതകൾ കുറയ്ക്കുകയാണ് ഈ തന്ത്രത്തിലൂടെ ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. കളിക്കാർ ചെറുപ്പം മുതൽ കഴിച്ചുശീലിച്ച വിഭവങ്ങൾ തന്നെ നൽകുന്നതിലൂടെ അവരുടെ ദഹനം, ഉറക്കം, ശ്രദ്ധ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും കളിക്കളത്തിലെ പ്രകടനം മികച്ചതാക്കാനും സാധിക്കുമെന്ന് ടീം അധികൃതർ കരുതുന്നു.
നോർവേയിലെ ബെർഗൻ, ട്രോംസോ തുടങ്ങിയ നഗരങ്ങളിലെ തണുത്ത കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കുകിഴക്കൻ മേഖലയിലുള്ള കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമായി വേഗത്തിൽ പൊരുത്തപ്പെടാൻ ഈ ഭക്ഷണക്രമം കളിക്കാരെ സഹായിക്കും.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിലേക്ക് നോർവേ തിരിച്ചെത്തുമ്പോൾ, കഠിനമായ പരിശീലനത്തിനും വേഗത്തിലുള്ള വീണ്ടെടുക്കലിനും ഭക്ഷണത്തെ ഒരു പ്രധാന ആയുധമാക്കുകയാണ് അവർ.
കളിക്കാരുടെ പ്രകടനം മികച്ച രീതിയിൽ നിലനിർത്താൻ ഡയറ്റ് ഉൾപ്പെടെയുള്ള ചെറിയ കാര്യങ്ങളിൽ പോലും എത്രത്തോളം സൂക്ഷ്മമായ തയാറെടുപ്പുകളാണ് ആധുനിക ഫുട്ബോളിൽ ടീമുകൾ നടത്തുന്നതെന്ന് നോർവേയുടെ ഈ 'വൈക്കിംഗ് കിച്ചൺ' വ്യക്തമാക്കുന്നു.









0 comments