ഇതാ കലോത്സവത്തിൽ തളിരിട്ട ‘മാരൻ’

കെ വി രഞ്‌ജിത്
Published on Jan 22, 2026, 03:00 AM | 1 min read
കാസർകോട് നാടകവേദിയിലെ പുതിയ ചലനങ്ങളും പരീക്ഷണങ്ങളും പിറക്കുന്നത് സർവകലാശാല കലോത്സവങ്ങളിലാണ്. കലോത്സവങ്ങളിലേക്ക് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നാടക പ്രേമികളെത്തുന്നത് ആ പരീക്ഷണങ്ങൾ തേടിയാണ്. നെഹ്‌റു കോളേജിൽ ഇത്തവണ വീണ്ടും കലോത്സവമെത്തുന്പോൾ 24 വർഷം മുന്പ് ‘മണ്ണ്’ എന്ന നാടകത്തിലൂടെ മികച്ച നടനായ ഒരാൾ സംഘാടകന്റെ റോളിലുണ്ട്– സർവകലാശാലാ സ്‌റ്റുഡന്റ്‌സ് ഡീൻ ഡോ. കെ വി സുജിത്. 2001ലെ ദൃശ്യ നാടകകോത്സവത്തിൽ മികച്ച നടനിൽ ഒതുങ്ങിയില്ല സുജിത്. നൃത്തോത്സവത്തിലെ നാടോടി നൃത്തത്തിലും സംഘനൃത്തത്തിലും ഒന്നാമത്. സർഗോത്സവത്തിൽ ചിത്രരചനയിലും ക്ലേമോഡലിങിലും ഒന്നാമത്. മലയാളം, ഇംഗ്ലീഷ് നാടകങ്ങളിലെ മികച്ച നടനായ സുജിതിന് ഒരു പോയിന്റ് വ്യത്യാസത്തിന് കലാപ്രതിഭാ പട്ടം നഷ്ടമായി. നെഹ്‌റു കോളേജിലെ ഫൈൻ ആർട്‌സ് സെക്രട്ടറി കൂടിയായിരുന്നു സുജിത്. അത്തവണ മൂന്ന് വിഭാഗങ്ങളായായിരുന്നു കലോത്സവം. മണ്ണ് തീറ്റിക്കുന്നവർക്കെതിരെ രണ്ടു കണ്ണുകളുണ്ടെന്ന് കരുതി എന്തുമേതും ഒളിഞ്ഞുമാത്രം നോക്കാനും അത് കാഴ്ചപ്പൂരമാക്കാന്‍ ശ്രമിക്കുന്ന ദൃശ്യമാധ്യമ സംസ്‌കാരമാണ് ‘മണ്ണ്’ അരങ്ങിലെത്തിച്ചത്. എസ് സിതാരയുടെ ‘മണ്ണ്’ എന്ന ചെറുകഥയെ ആസ്‌പദമാക്കി മഞ്‌ജുളനാണ് ‘മണ്ണ്’ നാടകമൊരുക്കിയത്. തമിഴ്നാട്ടിൽനിന്നും കേരളത്തിലെത്തിയ ‘മാര’ന് മണ്ണു തിന്നുന്ന ശീലമുണ്ടെന്നു കേട്ടറിഞ്ഞെത്തുകയാണ് ദൃശ്യമാധ്യമ പ്രതിനിധികൾ. കുട്ടിയായിരിക്കുമ്പോഴേ നേരമ്മ മരിച്ചുവെന്ന് മാരൻ പറഞ്ഞപ്പോൾ ‘ആത്മഹത്യയായിരുന്നോ കൊലപാതകമായിരുന്നോ' എന്നാണ് ദൃശ്യമാധ്യമപ്രവർത്തക ചോദിക്കുന്നത്. മരണം വണ്ടിയിടിച്ചായിരുന്നെന്നു പറഞ്ഞപ്പോൾ തലച്ചോറ് ചിന്നിച്ചിതറി ആയിരുന്നോ എന്നായി അന്വേഷണം. ഒടുവിൽ തങ്ങൾ കോണ്ടുവന്ന മണ്ണ് മാരനെ തീറ്റിയിട്ടേ സംഘം അടങ്ങുന്നുള്ളൂ. ‘‘സഹജീവിയുടെ ദുരന്തം ആഘോഷിക്കുന്ന ദൃശ്യമാധ്യമ സംസ്കാരത്തെയാണ് നാടകം തുറന്നുകാട്ടിയത്’’– സുജിത് പറഞ്ഞു. പയ്യന്നൂർ മാവിച്ചേരി സ്വദേശി സുജിത് പിന്നീട് പയ്യന്നൂർ കോളേജിൽ അധ്യാപകനായി. 2015 മുതൽ ഫൈൻ ആർട്‌സ് അഡ്വൈസർ. പത്തുവർഷത്തോളം തുടർച്ചയായി കിരീടം നേടുന്ന പയ്യന്നൂർ കോളേജിന്റെ അമരത്തുണ്ടായ സുജിത്തിന് 2023ൽ സംസ്ഥാനത്ത മികച്ച എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഇൗ മികവുകൾക്കുള്ള അംഗീകാരമായി സർവകലാശാലാ വിദ്യാർഥി ക്ഷേമ വിഭാഗം ഡീനെന്ന പുതിയ ചുമതലയും ലഭിച്ചു.










0 comments