മാലോം ക്ഷീരസംഘത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്


സ്വന്തം ലേഖകൻ
Published on Jul 16, 2026, 02:23 AM | 1 min read
വെള്ളരിക്കുണ്ട്
മാലോം ക്ഷീരോത്പാദക സംഘത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. ചേരിപ്പോരിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടു. ജില്ലാ ഡയറി ഓഫീസർ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണം ഏർപ്പെടുത്തി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വർഷങ്ങളായി മാലോം ക്ഷീരോത്പാദക സഹകരണ സംഘം ഭരണം നടത്തുന്നത്. ഈ സംഘത്തിലാണ് ലക്ഷങ്ങളുടെ ക്രമേക്കേട് കണ്ടെത്തിയത്. ഏതാണ്ട് 13 ലക്ഷം രൂപ തട്ടിയതായാണ് സൂചന. സംഭവം ഓഡിറ്റ് റിപ്പോർട്ടിൽ വന്നതോടെയാണ് ഭരണസമിതിയിലും ചേരിപ്പോര് തുടങ്ങിയത്.
അഴിമതി ശ്രദ്ധയിൽപെട്ട നിലവിലെ പ്രസിഡന്റ് ജോർജ് ജോസഫ് മുല്ലക്കരി അടിയന്തിര യോഗം വിളിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യോഗം നടക്കുന്നതിന് മുമ്പ് തന്നെ മൂന്ന് അംഗങ്ങൾ രാജിവെച്ചു. ഇതോടെ ഏഴംഗ ഭരണസമിതിയുടെ കോറം തികയാതെ വന്നു. ഇതേ തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ടത്. ഭരണസമിതി ചേർന്നാൽ യോഗത്തിൽ കണക്ക് അവതരിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് മുൻകൂട്ടി മൂന്ന് അംഗങ്ങൾ രാജിവെച്ചതെന്ന് ഒരു വിഭാഗം പറയുന്നു. രാജവെച്ച പലരും യഥാർഥ ക്ഷീരകർഷകർ അല്ലെന്നും ആരോപണം ഉണ്ട്. ബളാൽ പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയാണ് തിരുമറിയുടെ സൂത്രധാരനെന്നും വലിയ തട്ടിപ്പ് നടന്നിട്ടും നേതൃത്വം ഗൗരവം കാണാത്തതും ചർച്ചയായിട്ടുണ്ട്.










0 comments