ഭൂപ്രകൃതി കനിഞ്ഞു
മഴയ്‌ക്കിഷ്‌ടം വടശേരിക്കരയെ

മഴ
സ്വന്തം ലേഖിക
Published on May 06, 2026, 12:15 AM | 1 min read
പത്തനംതിട്ട
മഴ ലഭ്യതയുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ചിറാപുഞ്ചിയായി വടശേരിക്കര. സംസ്ഥാനത്ത് ഒരിടത്തും മഴയില്ലാത്തപ്പോഴും വടശേരിക്കരയിൽ കാര്യം വ്യത്യസ്തമാണ്. വേനൽമഴ സീസൺ രണ്ടുമാസം പിന്നിടുമ്പോൾ സംസ്ഥാനത്താദ്യമായി 100 മില്ലീമീറ്ററിലധികം മഴ ലഭിച്ചത് വടശേരിക്കരയിലാണ്. ഏപ്രിൽ 27നായിരുന്നു ഇത് – 103 മില്ലീമീറ്റർ. കണ്ണെത്താദൂരത്തോളം മലകളാൽ നിറഞ്ഞ ഭൂപ്രകൃതിയാണ് വടശേരിക്കരയുടേത്. ഇതാണ് അധികമഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തവണത്തെ വേനൽ മഴ സീസൺ രണ്ടുമാസം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്ത് അധികമഴ ലഭിച്ച ഒരേയൊരു ജില്ലയാണ് പത്തനംതിട്ട. വടശേരിക്കര മേഖലയിൽ പെയ്ത മഴയാണ് ജില്ലയിലെ മഴനിരക്ക് വർധിപ്പിക്കുന്നതിൽ പ്രധാനം. പത്തനംതിട്ട ജില്ലയിൽ 11 ശതമാനം അധികമഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. മെയ് ആദ്യവാരം പൂർത്തിയായാൽ കൂടുതൽ ശക്തമായ വേനൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടാകുന്നതോടെ മെയ് അവസാനത്തോടെ കാലവർഷക്കാറ്റും കേരളത്തിൽ എത്തുമെന്നാണ് പ്രാഥമിക സൂചന. ഇതോടെ വടശേരിക്കരയടക്കം ജില്ലയിൽ വിവിധ മേഖലകളിൽ പ്രതിദിന മഴ ലഭ്യതയിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച വടശേരിക്കരയിൽ പെയ്തത് 44 മില്ലീമീറ്റർ മഴയാണ്. റാന്നി ചേത്തയ്ക്കലിൽ 34.5 മില്ലീമീറ്ററും പെയ്തു. നാളെ മഞ്ഞ അലർട്ട് ജില്ലയിൽ വ്യാഴം, ശനി ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.







0 comments