പേവിഷ ബാധയെന്ന് സംശയം
തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്

പത്തനംതിട്ട
ഓമല്ലൂർ ഷട്ടർമുക്കിനുസമീപം തെരുവുനായയുടെ കടിയേറ്റ് മൂന്ന് വയസുകാരിയടക്കം നാലുപേർക്ക് പരിക്ക്. മച്ചിക്കാട് കോളനി ചരിവിൽവീട്ടിൽ പ്രതിഭയുടെ മകൾ സുകന്യയുൾപ്പെടെ നാലുപേർക്കാണ് നായയുടെ കടിയേറ്റത്. പേവിഷബാധയുള്ളതായി സംശയത്തെ തുടർന്ന് നായയെ നാട്ടുകാർ തല്ലിക്കൊന്നു.
തിങ്കൾ പകൽ 12ഓടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്പോഴാണ് സുകന്യയ്‌ക്ക് നായയുടെ കടിയേറ്റത്. സംഭവം കണ്ടോടിയെത്തിയ നാട്ടുകാരും ബന്ധുക്കളും നായയെ വിരട്ടിയോടിച്ചു. ഓടിയ വഴിയെല്ലാം നായ പരാക്രമം കാട്ടി. സമീപവാസിയായ രാജനെയും ഷട്ടർമുക്കിനുസമീപം താമസിക്കുന്ന വിമലയെയും കടിച്ചു. ഇതിനിടെ ഒരു വൈദികനും കടിയേറ്റു. നായയെ പിന്തുടർന്ന് നാട്ടുകാർ പിടികൂടുകയായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു.
സുകന്യയ്‌ക്ക് മുഖത്തും ശരീരമാകെയും പരിക്കുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വാക്‌സിനും പ്രാഥമികചികിത്സയും നൽകി. പിന്നീട് കൂടുതൽ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടിയേറ്റ മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സ തേടി.










0 comments